എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു വർഷം മുമ്പ് മാലിന്യങ്ങൾ നീക്കം ചെയ്ത് സുന്ദരമാക്കിയ കനകപ്പലം – വെച്ചൂച്ചിറ റോഡരികിൽ വീണ്ടും ചെടികൾ നടുന്ന പ്രവർത്തനം ആരംഭിച്ചു. ഫൗണ്ടേഷന്റെ പ്രവർത്തകരും വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്ക്നിക്ക് കോളജ് എൻ.എസ്.എസ് യൂണിറ്റും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് അംഗങ്ങളും ചേര്‍ന്നാണ് ചെടികള്‍ നട്ടത്. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാലു കിലോമീറ്റർ റോഡരികിലെ 52 ടൺ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരിച്ചതിന് ശേഷമാണ് റോഡിന്റെ വശങ്ങളിലെ കാടുകൾ നീക്കം ചെയ്ത് ചെടികൾ നട്ടത്.
എരുമേലി ഗ്രാമപഞ്ചായത്തിന്റെയും എരുമേലി ഫോറസ്റ്റ് റേഞ്ചിന്റെയും പൂർണ്ണ സഹകരണം പ്രവര്‍ത്തനത്തിന് ലഭിച്ചിരുന്നു. പിന്നീട് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച് വനംവകുപ്പിനെ ഏൽപിച്ചു. മഴക്കാലത്ത് കാടുകൾ വളർന്നു കയറി ചെടികൾ നശിക്കാതിരിക്കാൻ കഴിഞ്ഞ ഒരാഴ്ചയായി കാടുതെളിക്കൽ നടന്നുവരികയായിരുന്നു. നഷ്ടപ്പെട്ട ചെടികൾക്ക് പകരം പുതിയ ചെടികൾ വെച്ച് പാതയോരം സുന്ദരമാക്കുന്ന ഈ പ്രവർത്തനങ്ങൾ കാണുന്നതിനും പിന്തുണ അറിയിക്കുന്നതിനും ധാരാളം പേർ എത്തുന്നുണ്ട്. ഹരിതം അരണ്യകം പദ്ധതിയുടെ കോ ഓർഡിനേറ്റർ പ്രൊഫ. മേജർ എം ജി വർഗ്ഗീസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ടി.കെ.സാജു, സെക്രട്ടറി ജോൺ സാമുവേൽ, ജോൺ വി.തോമസ്, എൻ.എസ് പ്രോഗ്രാം ഓഫീസർ ബി.ജ്യോതി ബസു, വത്സമ്മ ജോൺ, ജ്യോതിക രാജേഷ്, ബേബി വല്യാന്റ്പറമ്പിൽ,രാജു മാമ്പറമ്പിൽ, അമൃത എസ്., ശ്രീശ്യാം, ഹെവൻ സി.ടിജോ, സോളമൻ വെള്ളാംകുഴിയിൽ, ദാമോദരൻ, വിബിൻ സുരേഷ്, എൻ.സന്തോഷ്, മുഹമ്മദ് ബാസിം എന്നിവർ നേതൃത്വം നൽകി. മൂന്നു വർഷങ്ങള്‍ക്ക് മുന്‍പ് നടന്ന മാലിന്യശുചീകരണത്തിലും പാതയോര സൗന്ദര്യവൽക്കരണ പരിപാടിയിലും വെച്ചൂച്ചിറ പോളിടെക്നിക്ക് എൻ.എസ്.എസ് യൂണിറ്റും കെ.സി.സിയും നേതൃത്വം നൽകിയിരുന്നു.
































