തിരുവനന്തപുരം : കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ അനുദിനം വർധിച്ചുവരുമ്പോഴും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ മാറിമാറി ഭരിച്ച എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒരുപോലെ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കുറ്റപ്പെടുത്തി. വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആധുനിക സാങ്കേതികവിദ്യകളായ ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണം, റിയൽ ടൈം മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ വ്യാപകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ച് ജീവനുകളാണ് കേരളത്തിൽ വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞത്.
ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മാരിയമ്മാൾ കൊല്ലപ്പെട്ട സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നും, പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം നാട്ടിൽ ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം പോലും ജനങ്ങൾക്ക് നിഷേധിക്കപ്പെടുകയാണെന്നും, ഇതിനെതിരെ ഉയർന്നുവരുന്ന ജനരോഷം സർക്കാരുകൾ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ രേഖകൾ പ്രകാരം, 2016 മുതൽ 2025 വരെയുള്ള കാലയളവിൽ 1,128 പേർക്കാണ് വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായത്. 8,480 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2020-25 കാലയളവിൽ മാത്രം കാട്ടാന ആക്രമണത്തിൽ 102 പേർ മരിച്ചു.
കേന്ദ്ര സർക്കാർ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി സാമ്പത്തിക സഹായങ്ങളും വിപുലമായ അധികാരങ്ങളും നൽകിയിട്ടുണ്ടെങ്കിലും, അവ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ചയാണ് വരുത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.സോളാർ ഫെൻസിംഗ്, ബാരിക്കേഡുകൾ, അതിവേഗ പ്രതികരണ സംഘങ്ങൾ തുടങ്ങിയ പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാൽ ലഭിക്കുന്ന ഫണ്ട് ജനങ്ങളുടെ സുരക്ഷയ്ക്കായി ചെലവാക്കുന്നതിലോ, നഷ്ടപരിഹാരം സമയബന്ധിതമായി നൽകുന്നതിലോ സർക്കാർ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രതിഷേധിച്ചവർ ഭരണത്തിൽ എത്തിയപ്പോൾ മൗനം പാലിക്കുന്നത് മലയോര ജനതയോടുള്ള വെല്ലുവിളിയാണ്. അനാസ്ഥ തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.






























