തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനത്തെ ചൊല്ലി മുഖ്യമന്ത്രിയും കെഎസ്‌യു സംസ്ഥാന അധ്യക്ഷനും തമ്മിലെ ഭിന്നത സമവായത്തിലേക്ക്. സണ്ണി ജോസഫ് അടക്കമുള്ള മുതിർന്ന നേതാക്കൾ സതീശനുമായും അലോഷ്യസ് സേവ്യറുമായും സംസാരിച്ചു. തേവര കോളജിൽ വെച്ച് അലോഷ്യസ് സേവ്യറെ അവഗണിച്ച് കടന്നുപോയത് മനപ്പൂർവമല്ലെന്ന് നേതാക്കൾക്ക് സതീശൻ വിശദീകരണം നൽകിയതായാണ് വിവരം. വിഷയത്തിന്മേൽ ഇനി പരസ്യപ്രതികരണം പാടില്ലെന്ന് കെഎസ്‌യു അധ്യക്ഷന് പാർട്ടി നേതൃത്വം കർശനനിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉടൻ അവസരമൊരുക്കുമെന്നും നേതാക്കൾ ഉറപ്പുനൽകിയതായാണ് വിവരം.
നേരത്തെ, തേവര എസ്എന്‍ കോളജില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനും അലോഷ്യസ് സേവ്യറും ഒരേസമയം പങ്കെടുത്തിരുന്നു. ഇരുവരും തേവര കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്. എന്നാല്‍, മുഖ്യമന്ത്രി അലോഷ്യസിന് മുഖംകൊടുത്തതേയില്ല. പിന്നാലെ അലോഷ്യസ് പരസ്യപ്രതികരണം നടത്തുകയായിരുന്നു. കെഎസ്യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് ആവര്‍ത്തിക്കുമെന്നും അലോഷ്യസ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഭിന്നത രൂക്ഷമായത്. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് ധൃതിയിൽ പോകുകയായിരുന്നു. ഇതിനിടെ അലോഷ്യസിനെ ശ്രദ്ധിച്ചില്ലെന്നാണ് മുഖ്യമന്ത്രി മുതിർന്ന നേതാക്കൾക്ക് നൽകിയ വിശദീകരണം.






























