തിരുവനന്തപുരം : പ്ലസ് വൺ പ്രവേശന വിഷയത്തിൽ പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ.കെ ശൈലജ. ശ്രദ്ധക്ഷണിക്കലിലൂടെയാണ് ശൈലജ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ഈ അവശ്യങ്ങൽ അതേ തീവ്രതയിൽ തന്നെയാണ് കെ.കെ ശൈലജ സഭയിൽ ഉന്നയിച്ചത്. സംസ്ഥാന അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്നായിരുന്നു ശൈലജ ഉന്നയിച്ച ആവശ്യം. ഇത് തന്നെയായിരുന്നു പ്രതിപക്ഷവും അടിയന്തരപ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്.
പ്ലസ് വൺ സീറ്റുകൾ കുറവാണെന്നും അധിക സീറ്റുകൾ അനുവദിക്കണമെന്നും സമ്മേളനം ഈ വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നേരത്തെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം ചർച്ചചെയ്യണമെന്ന് ഷാഫി പറമ്പിൽ നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു. എന്നാൽ അധിക ബാച്ചുകൾ അനുവദിക്കാൻ കഴിയില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സഭയിൽ വ്യക്തമാക്കുകയായിരുന്നു.
പ്രതിപക്ഷം ഉന്നയിച്ച അതേ ആവശ്യം തന്നെ മുൻ മന്ത്രി കെ.കെ ശൈലജ നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു. സംസ്ഥാന യൂണിറ്റുകളായി കണ്ട് സീറ്റ് തീരുമാനിക്കരുത്. മറിച്ച് ജില്ലാ-സബ് ജില്ലാ അടിസ്ഥാനത്തിൽ സീറ്റുകളുടെ യീണിറ്റ് കണക്കാക്കി അപര്യാപ്തത പരിഹരിക്കണമെന്നും ശ്രദ്ധക്ഷണിക്കലിൽ ശൈലജ ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ സ്വാശ്രയ സ്ഥാപനങ്ങളിലെ അധിക ഫീസ് ഈടാക്കുന്നത് തടയാൻ നടപടി വേണമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയോട് കെ.കെ ശൈലജ ആവശ്യപ്പെട്ടു.