ശ്രീനഗർ : ദീപാവലി ദിനത്തിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ജമ്മു കശ്മീരിലെ സൈനികരുമായാണ് പ്രധാനമന്ത്രി സമയം ചിലവഴിച്ചത്. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം നിലയുറപ്പിച്ച സൈനികർക്കൊപ്പമാണ് ഈ വർഷം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. ഞാൻ ഇവിടെ വന്നത് നിങ്ങളുടെ പ്രധാനമന്ത്രിയായല്ല, ഒരു കുടുംബാംഗം എന്ന നിലയിലാണ്.
കോടിക്കണക്കിന് ഇന്ത്യക്കാരുടെ അനുഗ്രഹം ഞാൻ കൊണ്ടുവന്നിരിക്കുകയാണ് നൗഷേരയിൽ സൈനികരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ എംഎം നരവാനെ ഇന്നലെ ജമ്മുവിലെത്തി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11 സൈനികർ കൊല്ലപ്പെട്ടു.
കഴിഞ്ഞ 24 ദിവസമായി പൂഞ്ച്-രജൗരി വനമേഖലയിൽ സൈന്യം ഏറ്റവും ദൈർഘ്യമേറിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണ്. ഓപ്പറേഷനിൽ ഒമ്പത് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടെങ്കിലും മേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പൂർണമായും തുരത്താൻ സൈന്യത്തിന് സാധിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് മോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2019-ലും പട്ടാളക്കാർക്കൊപ്പമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്. ഇത്തവണ അദ്ദേഹം ദീപാവലി നിയന്ത്രണരേഖയ്ക്ക് സമീപമുള്ള നൗഷേരയിലാണ് ആഘോഷിക്കുന്നത്.