ന്യൂഡൽഹി : അമേരിക്കയിൽ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സെപ്തംബർ 24 ന് വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി. ജാപ്പനീസ് പ്രധാനമന്ത്രി യോഷിൻഡെ സുഗയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ഉച്ചകോടിയിൽ പങ്കെടുക്കും.
ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രിലിയ എന്നീ ക്വാഡ് രാജ്യങ്ങളിലെ രാഷ്ട്രതലവൻമാർ കഴിഞ്ഞ മാർച്ചിൽ ഓൺലൈനായി നടത്തിയ ഉച്ചകോടിയുടെ പുരോഗതി നേതാക്കൾ വിലയിരുത്തും. കോവിഡ് നിയന്ത്രണത്തിനായി മാർച്ചിൽ പ്രഖ്യാപിച്ച ക്വാഡ് വാക്സിൻ സംരംഭവും മേഖലയിലെ പ്രശ്നങ്ങളും ഉച്ചകോടി അവലോകനം ചെയ്യുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൈബർ സുരക്ഷ, കടൽ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടി ചർച്ച ചെയ്യും. അമേരിക്കൻ സൈന്യത്തിന്റെ പിൻമാറ്റത്തോടെ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്ക വലിയ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. അഫ്ഗാൻ ഉൾപ്പെടെയുള്ള വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയ്ക്ക് വന്നേക്കുമെന്നാണ് കരുതുന്നത്.
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്തതിന് പിന്നാലെ സെപ്റ്റംബർ 25 ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും.