പത്തനംതിട്ട : ബന്ധുവായ പത്തു വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ പ്രതിയ്ക്ക് 60 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. കവിയൂർ ഇഞ്ചത്തടി പുലിയളയിൽ രാഘവൻ മകൻ ബാബു എന്ന ആനന്ദനെ (41)യാണ് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 3 വർഷം അധിക തടവും അനുഭവിക്കണം.
ഇന്ത്യൻ പീനൽ കോഡ് 376 AB, 376 (2) F, 2n, 506 എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ ആക്ട് 5 (L) (M) (N), 6 , 7 , 8 , 9 , 10 എന്നീ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2020 മുതലുള്ള ഒരു വർഷക്കാലയളവിൽ വിവിധ ദിവസങ്ങളിലായി ഒരുമിച്ചു താമസിച്ചു വന്നിരുന്ന വേളയിൽ രക്തബന്ധമുള്ള കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിനു വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ ചില സംശയങ്ങളും രാത്രികാലങ്ങളിൽ കുട്ടി കരയുന്നതും ശ്രദ്ധയിൽ പെട്ട മാതാവ് ഭർത്താവിനോട് ഈ വിവരം പറയുകയും തുടർന്ന് കുട്ടിയോട് വിവരങ്ങൾ ആവർത്തിച്ച് ചോദിക്കുകയും ചെയ്തതിൽ നിന്നാണ് അതിക്രൂരമായ പീഢന വിവരങ്ങൾ പുറത്തറിയുന്നത്.
പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പോക് സോ പ്രോസിക്യൂട്ടർ അഡ്വ:ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ സാക്ഷി മൊഴികളും മെഡിക്കൽ രേഖകൾ ഉൾപ്പെടെയുള്ള മറ്റു തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായി കോടതി സ്വീകരിച്ചു. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന പി ഹരിലാൽ ആണ്.