കാസർഗോഡ് : വിദ്യാനഗറിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 13 പേർക്കെതിരെയാണ് പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ലോഡ്ജിലെത്തിച്ചാണ് അറഫാത്തും സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ആൺസുഹൃത്ത് നെല്ലിക്കട്ട സ്വദേശി അറഫാത്ത്, തളങ്കര സ്വദേശി ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്.
അറഫാത്തിൻറെ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പെൺകുട്ടി തിരിച്ചറിഞ്ഞാൽ മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തും. വിവാഹ വാഗ്ദാനം നൽകി കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിലെ ലോഡ്ജിലെത്തിച്ച് അറഫാത്തും സുഹൃത്തുക്കളും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഒളിവിൽപോയ മറ്റ് പ്രതികൾക്കായി ഊർജിതമായ അന്വേഷണമാണ് പുരോഗമിക്കുന്നത്. സംഭവത്തിൻറെ ഗൗരവം കണക്കിലെടുത്ത് കാസർഗോഡ് എ.എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.





























