പത്തനംതിട്ട : സുഹൃത്തിന്റെ എട്ടരവയസുകാരിയായ മകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 52 കാരന് 9 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പന്തളം തുമ്പമൺ നടുവിലെ മുറിയിയിൽ പാമ്പുമഠത്തിൽ കിഴക്കേതിൽ വീട്ടിൽ സാമുവേലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോൺ ശിക്ഷ വിധിച്ചത്. ഇന്ത്യൻ പീനൽ കോഡ് 450 വകുപ്പുപ്രകാരം 3 വർഷം കഠിന തടവിനും 25000 രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാൽ 3 മാസം അധിക തടവിനും പോക്സോ 8 വകുപ്പുപ്രകാരം 4 വർഷം കഠിനതടവിനും 50000/- രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാൽ 4 മാസം അധിക തടവും , പോക്സോ വകുപ്പ് 12 പ്രകാരം 2 വർഷം കഠിന തടവിനും 2 മാസം തടവിനും , പിഴ ഒടുക്കാതിരുന്നാൽ 2 മാസo അധിക തടവിനും ആണ് വിധിച്ചത്.
2017 ജൂൺ മാസം മുതൽ തുടർച്ചയായ ഒരു മാസക്കാലമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സുഹൃത്തും ഭാര്യയും വീട്ടിലില്ലാത്ത സമയം ഉറപ്പാക്കി വീടുമായുള്ള അടുപ്പം മുതലാക്കിയാണ് പ്രതി സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഇപ്രകാരം പ്രവർത്തിച്ചത്. പ്രതി കുട്ടിയെ മടിയിലിരുത്തി ഉമ്മ വെയ്ക്കുന്നത് അവിചാരിതമായി കാണാനിടയായതും പ്രതിയുടെ പ്രവർത്തിയിൽ സംശയം തോന്നിയതുമാണ് പീഢനവിവരം പുറത്തറിയുന്നതിന് ഇടയാക്കിയത്. തുടർന്ന് പന്തളം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മുൻപും സമാനമായ കേസിൽ വിചാരണ നേരിട്ടുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കപ്പെടുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ ആദ്യ അന്വേഷണം നടത്തിയത് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന ഉമേഷ് കുമാറും തുടരന്വേഷണം ഡി വൈ എസ് പി ആർ ജോസും ആണ് നടത്തിയത്.