കൊച്ചി : പോക്സോ കേസുകളിൽ അതിജീവിതയുടെ പ്രായം നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായകമായ നിയമവ്യാഖ്യാനവുമായി ഹൈക്കോടതി. കുട്ടിയുടെ പ്രായം തെളിയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖകളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മഞ്ചേരി പോക്സോ കോടതി വിധിച്ച 10 വർഷത്തെ തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. മലപ്പുറം സ്വദേശിയായ 41കാരൻ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. നൃത്തപഠനത്തിനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ പോക്സോ കോടതി കുറ്റക്കാരനാക്കി ശിക്ഷിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. അതിജീവിതയുടെ പ്രായം 18 വയസ്സിൽ താഴെയാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.
കോടതിയിൽ ഹാജരാക്കിയ എസ്‌എസ്എൽസി ബുക്കും സ്കൂൾ അഡ്മിഷൻ രജിസ്റ്ററും പ്രായം തെളിയിക്കാൻ പര്യാപ്തമല്ലെന്നും പ്രതി വാദിച്ചു. എന്നാൽ ഈ വാദം തള്ളിയ ഹൈക്കോടതി, കുട്ടിയുടെ ജനനത്തീയതിയും പ്രായവും തെളിയിക്കുന്നതിൽ എസ്‌എസ്എൽസി സർട്ടിഫിക്കറ്റിന് ഉയർന്ന തെളിവ് മൂല്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി. കൂടാതെ പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് പ്രതിയാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചതായും കോടതി രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടിയുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ ഉഭയസമ്മതം എന്ന വാദത്തിന് നിയമപരമായി യാതൊരു പ്രസക്തിയുമില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ പോക്സോ കേസുകളിലെ പ്രായനിർണയവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു നിയമനിലപാടിന് കൂടി ഹൈക്കോടതി വ്യക്തത വരുത്തിയിരിക്കുകയാണ്.






























