തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിൽ മോഷണ കേസുകളിൽ പ്രതിയായ മഹാരാഷ്ട്ര സ്വദേശിയെ കരമന പോലീസ് പിടികൂടി. അമോൽ സാഹിബ് ഷിൻഡെയാണ് അറസ്റ്റിലായത്. മാല പൊട്ടിക്കൽ കേസിലാണ് തിരുവനന്തപുരത്ത് അമോൽ സാഹിബിനെ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം നടത്തിയപ്പോഴാണ് വമ്പൻ ക്രിമിനലാണ് കുടങ്ങിയതെന്ന് കരമന പോലീസ് മനസിലാക്കുന്നത്. തലസ്ഥാനത്തെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിനു് സമീപത്തു നിന്നും ഒരു ബൈക്ക് മോഷണം പോയിരുന്നു. ഇതിന് ലഭിച്ച പരാതിയിൽ വഞ്ചിയൂർ പോലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഈ ബൈക്കുപയോഗിച്ച് കരമനയിൽ ഒരു സ്ത്രീയുടെ കഴുത്തിൽ നിന്നും ഒരാൾ ആറുപവന്‍റെ മാലപൊട്ടിച്ചെടുത്തത്.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബൈക്കും മാലയും മോഷ്ടിച്ചത് ഒരാള്‍ തന്നെയാണ് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തിയത് തമ്പാനൂരിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശിയായ അമോൽ ആണെന്ന് കണ്ടെത്തി.ലോഡ്ജിൽ കൊടുത്തിരുന്ന ഒരു മൊബൈൽ നമ്പർ കേന്ദ്രീകരിച്ച അന്വേഷിച്ചപ്പോള്‍ പ്രതി പെരുമ്പാവൂരിലുണ്ടെന്ന് കണ്ടെത്തി. പെരുമ്പാവൂർ പോലീസിന്റെ സഹായത്തോടെ അമോലിനെ പിടികൂടിയ കരമന പോലീസ് റിമാൻഡ് ചെയ്തു. പിന്നീട് അമോലിന്‍റെ കൂടുതൽ വിവരങ്ങള്‍ തേടിയപ്പോഴാണ് പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.





























