മൂഴിയാർ: പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ ഗവിയെ നടുക്കിയ കൊലക്കേസിലെ പ്രതിയുമായി ഗവി മീനാർ, വണ്ടിപ്പെരിയാർ എന്നീ സ്ഥലങ്ങളിൽ പോലീസ് തെളിവെടുപ്പ് നടത്തി. ജൂൺ 18 വ്യാഴാഴ്ചയാണ് ഗവി മീനാർ ഭാഗത്തെ അംഗനവാടിയിൽ ജീവനക്കാരിയായിരുന്ന മേനകയെ കാടിനുള്ളിലെ നീർച്ചാലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂഴിയാർ നാൽപ്പതേക്കർ കൊച്ചുരാമന്റെ മകൻ വിനോദ് കുമാർ (42) എന്നയാളിലേക്ക് അന്വേഷണം ചെന്നെത്തുകയും ഇയാളെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വണ്ടിപ്പെരിയാർ പോലീസിന്റെയും സഹായത്തോടെ വണ്ടിപ്പെരിയാറിൽ നിന്നും പിടികൂടുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതോടെ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ മൂഴിയാർ പോലീസ് 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.
കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തിലെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ബാഗ്, കുട എന്നിവയും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഇവ കണ്ടെത്തുന്നതിനും കൊലപാതകം നടത്തിയ രീതിയെക്കുറിച്ച് പ്രതിയിൽ നിന്ന് തന്നെ തെളിവുകൾ ശേഖരിക്കുന്നതിനുമായി കൃത്യം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് മൂഴിയാർ പോലീസ് തെളിവെടുപ്പ് നടത്തി. മൂഴിയാർ പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ആങ്ങമൂഴിയിൽ നിന്ന് ഗവി മീനാർ വഴി കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക എന്നത് അത്യന്തം ദുഷ്കരമായതിനാൽ പ്രതിയുമായി പോലീസ് സംഘം മുണ്ടക്കയം-കുട്ടിക്കാനം-വണ്ടിപ്പെരിയാർ വഴിയാണ് സഞ്ചരിച്ചത്. തിങ്കളാഴ്ച വെളുപ്പിന് 2.30 ഓടെ പോലീസ് സംഘം പ്രതിയുമായി കൃത്യം നടന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു.
പ്രതിക്കെതിരെ നാട്ടുകാർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാൻ സാധ്യതയുള്ളതിനാൽ കോന്നി ഡി.വൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിൽ മൂന്ന് ഡി.വൈ.എസ്.പി മാര്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനമേഖലയിലേക്ക് പ്രവേശിക്കുന്ന മൂന്നിടങ്ങളിൽ കർശനമായ സുരക്ഷ ഒരുക്കിയായിരുന്നു സ്ഥലത്തേക്കുള്ള യാത്ര. നാട്ടുകാരിൽ നിന്ന് പ്രകോപനമോ വന്യമൃഗങ്ങളിൽ നിന്ന് പ്രതിക്ക് ആക്രമണമോ ഉണ്ടായാൽ തടയുന്നതിനായി തണ്ണിത്തോട്, ചിറ്റാർ, മൂഴിയാർ പോലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 20 അംഗ പോലീസ് സംഘമാണ് തെളിവെടുപ്പിനായി പ്രതിയുമൊത്ത് വനത്തിലേക്ക് പോയത്. മഴയത്ത് 7 കിലോമീറ്ററോളം വനത്തിലൂടെയും നീർച്ചാലുകളിലൂടെയും കാൽനടയായി സഞ്ചരിച്ച് പ്രതിയുമായി അന്വേഷണസംഘം കൃത്യ സ്ഥലത്ത് എത്തി.
തുടർന്ന് കൊലപാതകം നടത്തിയ ശേഷം ഇരയുടെ ശരീരത്തിൽ നിന്ന് കവർന്ന സ്വർണ്ണ വള, സ്വർണക്കമ്മൽ, മൊബൈൽ ഫോൺ, കുട എന്നിവ പ്രതി പോലീസിന് കാട്ടി കൊടുത്തു. കൊലപാതകം നടന്ന സ്ഥലത്തിന് ഏകദേശം ഒന്നര കിലോമീറ്റർ അകലെ ഒരു മരപ്പൊത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. യുവതിയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്. യാതൊരു ഭാവഭേദവും മടിയും കൂടാതെ കൊലപാതകം നടത്തിയ രീതിയും കവർന്ന മുതലുകൾ ഒളിപ്പിച്ച സ്ഥലവും പ്രതി പോലീസിന് കാണിച്ചു കൊടുത്തു.
പ്രതിയെ തെളിവെടുപ്പിനായി എത്തിക്കുന്നതറിഞ്ഞ് ആയിരത്തോളം പ്രദേശവാസികൾ പലസ്ഥലങ്ങളിലായി തടിച്ചു കൂടിയിരുന്നു. പല സമയത്തും ജനങ്ങൾ രോഷാകുലരായി പ്രതിയെ ആക്രമിക്കാൻ തുനിഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഘര്‍ഷമുണ്ടാകാതെ സുരക്ഷ ഒരുക്കിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വരുംദിവസങ്ങളിലും കൂടുതൽ തെളിവെടുപ്പുകൾ നടത്തുമെന്നും ജൂൺ 24ന് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു.































