പാലക്കാട്: കാട്ടുപന്നിയെ പിടികൂടാന്‍ സ്ഥാപിച്ച വൈദ്യുതിക്കമ്പിയില്‍നിന്നു ഷോക്കേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്. പോലീസ് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വൈദ്യുതിക്കെണിവെച്ച സുരേഷിന്റെ സുഹൃത്താണ് സജി. മൃതദേഹങ്ങള്‍ മാറ്റിയിടാനും തെളിവു നശിപ്പിക്കാനും സജിയും സുരേഷിനെ സഹായിച്ചതായി പോലീസ് വ്യക്തമാക്കി.
കെണിവെച്ച സ്ഥലം ഉടമ മുട്ടിക്കുളങ്ങര തോട്ടക്കര വീട്ടില്‍ സുരേഷിനെ (49) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു സംഭവത്തില്‍ ഇയാളെ സഹായിച്ച സുഹൃത്ത് സജിയെക്കൂടി കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ എ.സി.വിപിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം.
അറസ്റ്റിലായ സുരേഷിനെതിരെ നരഹത്യ കുറ്റത്തിനാണു കേസെടുത്തിട്ടുള്ളത്. മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയന്‍ ക്യാംപിലെ ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടില്‍ എം.അശോക്കുമാര്‍, തരൂര്‍ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ മോഹന്‍ദാസ് (36) എന്നിവരാണു 18നു രാത്രി ഷോക്കേറ്റു മരിച്ചത്. ക്യാംപിനു പിന്‍വശത്തുള്ള പാടത്താണു പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തിയത്. പാടത്തോടു ചേര്‍ന്നു പ്രതി സുരേഷിന്റെ വീട്ടുതൊടിയിലാണു പന്നിയെ പിടികൂടാനായി ഇരുമ്പു കമ്പി കെട്ടി വൈദ്യുതി കടത്തിവിട്ടത്.
സുരേഷിന്റെ വീടിന്റെ മതിലിനോട് ചേര്‍ന്നാണ് പന്നിക്കെണി വെച്ചിരുന്നത്. രാത്രിയില്‍ കെണിയിലേക്ക് കറന്റ് കണക്ഷനും കൊടുത്തു. രാത്രിയില്‍ ഇതുവഴിവന്നപ്പോഴാണ് പോലീസുകാര്‍ക്ക് ഷോക്കേറ്റത്. പുലര്‍ച്ചെ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സുരേഷ് സജിയുടെ സഹായത്തോടെ മൃതദേഹം പാടത്തുകൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
പുതുമഴയില്‍ പാടത്തു മീന്‍പിടിക്കാനാണു പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പോലീസുകാരുടെ മൃതദേഹം തെളിവു നശിപ്പിക്കാനാണു പ്രതി 500 മീറ്റര്‍ അകലെ എത്തിച്ചു പാടവരമ്പിന് താഴെ തള്ളിയത്. സ്വയം ചുമന്നും ഒറ്റച്ചക്രമുള്ള ഉന്തുവണ്ടിയിലിട്ടും ഒറ്റയ്ക്കാണു മൃതദേഹങ്ങള്‍ പാടത്തെത്തിച്ചതെന്നാണു പ്രതിയുടെ മൊഴി. ഇത് മുഖവിലയ്‌ക്കെടുക്കാതെ അന്വേഷണസംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സുഹൃത്ത് സജിയുടെ പങ്കിനെക്കുറിച്ചു സൂചന ലഭിച്ചത്.