ചെങ്ങന്നൂർ : മണ്ണിനെ മനസ്സറിഞ്ഞ് സ്നേഹിച്ചാൽ ചതിക്കില്ലെന്നാണ് വിശ്വാസം ! ആ വിശ്വാസത്തെ മുറുകെപ്പിടിച്ചു കൊണ്ട് മണ്ണിൽ പൊന്നുവിളയിക്കുകയാണ് ചെങ്ങന്നൂർ ജനമൈത്രി പോലിസ് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം. ഡ്യൂട്ടിക്കിടെ കിട്ടുന്ന ഒഴിവുവേളകൾ പ്രയോജനപ്പെടുത്തി സേനാംഗങ്ങൾ നട്ടുവളർത്തിയ പച്ചക്കറി കൃഷിയുടെ ആദ്യത്തെ നൂറു മേനി വിളവെടുപ്പ് കഴിഞ്ഞദിവസം നടന്നു. ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുളള നാല് ഏക്കറോളം വരുന്ന ഭൂമിയിൽ മൂന്ന് പോലിസ് സ്റ്റേഷനും ക്വോർട്ടേഴ്സുകളും ഒഴിച്ച് ബാക്കി ഭാഗം വർഷങ്ങളായി കാടുകയറി കിടക്കുകയാണ്. അതിൽ പത്തുസെന്റോളം കാടു പറിച്ച് വൃത്തിയാക്കി , ഒരുക്കിയെടുത്ത ഭാഗത്താണ് വിവിധ ഇനം പച്ചക്കറികൾ സേനാംഗങ്ങൾ ചേർന്ന് കൃഷി ചെയ്തത്.
ട്രാഫിക് വിഭാഗം സ്റ്റേഷൻ ഹൗസ് ഓഫീസർ സാബു ജോർജിന്റെ മനസ്സിൽ ഉദിച്ച ആശയം സേനാംഗങ്ങൾ എല്ലാവരും ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. അഡീഷണൽ ട്രാഫിക് എസ്.ഐ സന്തോഷ് കുമാർ മേൽനോട്ടം വഹിച്ചു. കൃഷി ഭവനുകളിൽ നിന്നും നാട്ടിലെ കർഷകരിൽ നിന്നും ശേഖരിച്ച പച്ചക്കറി വിത്തുകളാണ് കൃഷിയിറക്കിയത് . സേനാംഗങ്ങൾ തങ്ങൾക്ക് കിട്ടുന്ന ഒഴിവു സമയം നോക്കി വിത്തുകൾ നട്ടുനനച്ച് വളമിട്ടു വളർത്തി വിളവെടുപ്പിനു പാകമാക്കുകയായിരുന്നു. വെണ്ട , പാവൽ, പയർ, വഴുതന , പാവൽ എന്നിവയാണ് കൃഷി ചെയ്തത്.
കന്നി കൃഷിയിൽ നിന്നു ലഭിച്ച നൂറു മേനി വിളവിന്റെ പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിക്കാനാണ് തീരുമാനം. ക്വാർട്ടേഴ്സിന്റെ കാടുകയറിക്കിടക്കുന്ന അവശേഷിക്കുന്ന ഭാഗം വൃത്തിയാക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും. വിളവെടുക്കുന്ന പച്ചക്കറികൾ ലേലം ചെയ്ത ശേഷം, വരുമാനം ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് തീരുമാനം. വിഷരഹിത പച്ചക്കറികൾ വീട്ടുവളപ്പിലും പറമ്പിലും ഓഫീസ് മുറ്റങ്ങളിലും സ്കൂൾ മുറ്റങ്ങളിലും കൃഷി ചെയ്യാൻ പുതിയ തലമുറയ്ക്ക് പ്രേരണ നൽകുകയാണ് ഈ പോലിസ് ഉദ്യോഗസ്ഥർ. ഒഴിവുസമയത്തെ കൃഷിക്കുപുറമേ ജോലിയിലും കണിശക്കാരാണ് ഇവിടത്തെ പോലിസ് സേനാംഗങ്ങൾ.
പൊലിസ് സേനാംഗങ്ങളുടെ മാനസികസമ്മർദങ്ങൾ നിയന്ത്രിക്കാൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വഴികൾ ആലോചിക്കുമ്പോൾ ഒഴിവുവേളകളിലെ കൃഷി ശരീരത്തിനും മനസ്സിനും ഉണർവു പകരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചെങ്ങന്നൂരിലെ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥർ. ഒപ്പം കൃഷിയിൽ സംസ്കാരവും സ്നേഹവുമുണ്ടെന്നു കൂടി സമൂഹത്തിന് ബോധ്യപ്പെടുത്തുക കൂടിയാണ് കൃഷിയിലൂടെ പോലിസ് സേനചെയ്യുന്നത്. വിളവെടുപ്പ് ഉദ്ഘാടനം ഡി.വൈ.എസ്.പി ഡോ.ആർ.ജോസ് നിർവഹിച്ചു. അഡീഷണൽ എസ്.ഐ അനിരുദ്ധൻ, അജിത് പ്രസാദ്, ആർ.മനീഷ , ഹോംഗാർഡുമാരായ രമേഷ്കുമാർ, വിജയകുമാർ എന്നിവർ പങ്കെടുത്തു.