ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കീഴൂർ കല്ലുവെട്ട് കുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്നേഹയുടെ വീട്ടുകാർ രംഗത്തെത്തി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഒറ്റപ്പാലം മനിശ്ശേരി സ്വദേശിനിയായ സ്നേഹയും കീഴൂർ സ്വദേശിയായ സുർജിത്തും തമ്മിൽ പ്രണയിച്ച് വിവാഹം ചെയ്തത് രണ്ടു വർഷങ്ങൾക്കു മുമ്പാണ്.
കോതകൂർശ്ശിയിലെ സ്വകാര്യ ക്ലിനിക്കിൽ നേഴ്സായ സ്നേഹ ഇന്നലെ രാത്രി പത്തര മണിയോടെയാണ് ഡ്യൂട്ടി കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇതിനുശേഷം രാത്രി 12: 15 വരെ ബന്ധുക്കൾ സ്നേഹയെ വാട്ട്സ്ആപ്പിൽ ഓൺലൈനിൽ കണ്ടിട്ടുണ്ട്. പിറ്റേന്ന് രാവിലെ ഏഴുമണിയോടെയാണ് സ്നേഹയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്നേഹയും ഭർത്താവും സുർജിത്തും ഒരേ മുറിയിലാണ് കിടന്നിരുന്നത്. ഭർത്താവ് ഉറങ്ങിയതിനുശേഷം സ്നേഹ തൊട്ടടുത്ത റൂമിൽ കയറി ഷോൾ ഉപയോഗിച്ച് തൂങ്ങിയതാണെന്നാണ് ഭർത്താവ് പോലീസിന് മൊഴി നൽകിയത്. സ്നേഹ തൂങ്ങി നിൽക്കുന്നത് കണ്ടിട്ടും സുർജിത് ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നാണ് വീട്ടുകാരുടെ പരാതി.