തിരുവനന്തപുരം : പള്ളിപ്പുറത്ത് തട്ടുകട ഉടമയെ മർദ്ദിക്കുകയും മാല കവരുകയും ചെയ്ത കേസിൽ സിവിൽ പോലീസ് ഓഫീസർ അപ്പുവിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇടത് അനുകൂല സംഘടനയായ പോലീസ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറി കൂടിയാണ് സസ്‌പെൻഡ് ചെയ്ത പോലീസുകാരൻ. കഴിഞ്ഞ മെയ് 18-ന് പുലർച്ചെ രണ്ട് മണിയോടെ പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിലെ ഒരു തട്ടുകടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അപ്പുവും കൂടെയുണ്ടായിരുന്ന നാലംഗ സംഘവും ചേർന്ന് തട്ടുകട ഉടമയെ മർദ്ദിച്ചുവെന്നാണ് പരാതി.
റൂറൽ പോലീസ് എസ്പിയാണ് അപ്പുവിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റദൂഷ്യവുമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രതിക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.





























