തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരീക്ഷാ രേഖകളുടെ വിശദമായ പരിശോധനയിലേക്ക് അന്വേഷണസംഘം ഉടൻ കടക്കും. ഇതിന്റെ ഭാഗമായി സംശയനിഴലിലുള്ള 228 ഉദ്യോഗാർത്ഥികളുടെ പരീക്ഷാ ഉത്തരക്കടലാസുകൾ വിട്ടുനൽകാൻ അന്വേഷണസംഘം പിഎസ്‌സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകളും ഉത്തരക്കടലാസുകളും വേഗത്തിൽ കൈമാറുന്നതിനായി പിഎസ്‌സി ഒരു പ്രത്യേക സെല്ലിന് രൂപം നൽകിയിട്ടുണ്ട്. ഉത്തരക്കടലാസുകൾ ഉൾപ്പെടെയുള്ള പരീക്ഷാ രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. രേഖകളിൽ കൃത്രിമത്വമോ അട്ടിമറിയോ നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ശാസ്ത്രീയമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലേക്ക് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. ഉന്നത തസ്തികകളിലേക്കുള്ള പരീക്ഷകളിൽ ക്രമക്കേട് നടന്നതായി ഉയർന്ന പരാതികൾ അതീവ ഗൗരവത്തോടെയാണ് അന്വേഷണസംഘം കാണുന്നത്. നിലവിൽ ആസൂത്രണ ബോർഡ് പരീക്ഷകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, പിഎസ്‌സി പരീക്ഷകളുമായി ബന്ധപ്പെട്ട് ലഭിച്ച മറ്റ് പരാതികളിലും വൈകാതെ തന്നെ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.





























