സന: അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി ഹൂതി വിമതർ. ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ കിഴക്കൻ യമനിലെ സർക്കാർ സേനയുടെ ഭാഗമായ 30ഓളം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാരിബ് പ്രവിശ്യയിലെ അൽ-റുവൈക് മേഖലയിലും ഹദ്രമൗത് പ്രവിശ്യയിലെ അൽ-അബ്ര മേഖലയിലുമുള്ള എമർജൻസി ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള നിരവധി സൈനിക ക്യാമ്പുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ‘വഞ്ചനാപരമായ ആക്രമണം’ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയില്ല.
സൗദി അറേബ്യയുടെ വൻ സൈനിക വിന്യാസങ്ങളെയാണ്’ തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് വടക്കുപടിഞ്ഞാറൻ യമന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ സൈനിക വക്താവ് അവകാശപ്പെട്ടത്. യമനിലെ ആഭ്യന്തര യുദ്ധത്തിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന സർക്കാർ സേനയ്ക്ക് പിന്തുണ നൽകുന്നുണ്ട്.. മാരിബ്, ഹദ്രമൗത്ത് ഗവർണറേറ്റുകളിലെ യെമൻ എമർജൻസി ഫോഴ്സസിന്റെ നിരവധി ക്യാമ്പുകൾ ആക്രമിച്ചതായും ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൂതി സൈനിക വക്താവ് യഹ്യാ സരീ എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിൽ, റുവൈക്, അൽ-അബ്ര്, അൽ-ഥാനിയ മേഖലകളിലും മറ്റ് എമർജൻസി ഫോഴ്സസ് ക്യാമ്പുകളിലും വലിയ തോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഹൂതി വിമതരുടെ അവകാശവാദം.



























