തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ തിരുവല്ല പോലീസ് പിടികൂടി. ഇരവിപേരൂർ ചിറയിൽപടി കുടമലയിൽ വീട്ടിൽ വൈശാഖ് ബാബു (ബാബു- 29), ഇരവിപേരൂർ ചിറയിൽ വീട്ടിൽ ജോജു ജോൺ എബ്രഹാം (ജോജു – 35) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഇവരോടൊപ്പം മദ്യപിച്ച ഇരവിപേരൂർ കുളക്കാട്ടിൽ താഴെക്കാലായിൽ വീട്ടിൽ ജൂവൽ ജോൺ (35) എന്ന യുവാവിനെയാണ് വൈശാഖ് ബാബു ജോജുവിന്റെ വീട്ടിലെ കിണറ്റിൽ തള്ളിയിട്ടത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളായ മൂന്നുപേരും ജോജുവിന്റെ വീട്ടുമുറ്റത്ത് ഒന്നിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ പിടിവലിയുണ്ടാവുകയും വൈശാഖ് ജോജുവിനെയും ജുവലിനെയും കിണറ്റിലേക്ക് തള്ളിയിടുകയും ചെയ്തു. ഇതിന് ശേഷം വൈശാഖ് ഒരു ഓട്ടോറിക്ഷയിൽ കയറി അവിടെ നിന്ന് പോവുകയും ചെയ്തു.
ഓടിക്കൂടിയ നാട്ടുകാരാണ് ജോജുവിനെ കിണറ്റിൽ നിന്ന് കരയ്ക്ക് കയറ്റിയത്. തിരുവല്ല ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. എന്നാൽ ജുവൽ ജോണ്‍ തന്റെയൊപ്പം കിണറ്റില്‍ വീണ വിവരം ജോജു നാട്ടുകാരോട് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ജുവല്‍ ജോണ്‍ മരണപ്പെടുകയും ചെയ്തു. കേസില്‍ പ്രതികളായ വൈശാഖ് ബാബുവിനെയും ജോജുവിനെയും തിരുവല്ല പോലീസ് ഞായറാഴ്ച രണ്ടരയോടെയാണ് പിടികൂടിയത്. തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ കെ.എസ് ഗോപകുമാർ, സബ് ഇൻസ്പെക്ടർ റിയാസ് റഹീം, എ.എസ്.ഐ ജയകുമാർ, ഉദ്യോഗസ്ഥരായ ദീപു, പുഷ്പദാസ്, വിമൽ, സുദീപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് ഇത് കുറ്റകരമായ നരഹത്യയാക്കി മാറ്റി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.































