കുരുക്ഷേത്ര: ഹരിയാനയിൽ ക്യാൻസര്‍ രോഗിയായ യുവാവിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഇതിനെ തുടര്‍ന്ന് രണ്ട് എഎസ്ഐമാരും ഒരു ഹോം ഗാര്‍ഡുമുൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്തു. പോലീസ് സ്റ്റേഷനിനുള്ളിൽ വെച്ചാണ് 30കാരനായ രോഗിയെ പോലീസുകാര്‍ പീഡനത്തിനിരയാക്കിയത്. ആക്രമണം, മോശം പെരുമാറ്റം എന്നീ കുറ്റങ്ങൾ ചുമത്തി എഎസ്‌ഐ സഞ്ജീവ് കുമാർ, എഎസ്‌ഐ രാജേന്ദർ കുമാർ, ഹോം ഗാർഡ് സുമിത് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്വവർഗരതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ചന്ദര്‍ മോഹര്‍ പറഞ്ഞു.
അസ്ഥിയെ ബാധിക്കുന്ന ക്യാൻസറിന് ചികിത്സയിലായിരുന്നു യുവാവ്. ഒരു ബാങ്കിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ജൂൺ 17ന് രാത്രി മോട്ടോര്‍ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്ദ്രി റോഡിലുള്ള ചെക്ക് പോസ്റ്റിൽ വെച്ച് പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. രോഗബാധിതനായതിനാൽ അണുബാധയേൽക്കാതിരിക്കാൻ ഇയാൾ മുഖം തുണി കൊണ്ട് മറച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസുകാർ യുവാവുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മര്‍ദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ബലമായി ലാഡ്‍വ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയിച്ചിട്ടുപോലും പോലീസുകാര്‍ തന്നെ ഉപദ്രവിച്ചതായി യുവാവ് പറയുന്നു. തന്‍റെ രോഗത്തെ പരിഹസിച്ചതായും പിന്നീട് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.




























