ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയെടുത്ത 44കാരിയുടെ 14 ലക്ഷം രൂപ തിരിച്ചുപിടിച്ച് പോലീസ്. ബെംഗളൂരു സ്വദേശിയായ പ്രീതി കോം ശ്രീ സുധാകർ എന്ന സ്ത്രീയുടെ പണമാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. ആഗസ്റ്റ് 26 ന് മുംബൈ സൈബർ ക്രൈം പോലീസാണെന്ന് അവകാശപ്പെട്ട് വാട്‌സ്ആപ്പ് കോളിലൂടെയാണ് തട്ടിപ്പുകാർ ഇവരെ സമീപിച്ചത്. പ്രീതിയുടെ ബാങ്ക് അക്കൗണ്ടുകൾ ചില നിയമവിരുദ്ധ ഇടപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വെരിഫിക്കേഷന് പണമയക്കാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് അറസ്റ്റ് ഭയന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ട പ്രകാരം പ്രീതി പണമയച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിൽ നിന്നാണ് 14 ലക്ഷം രൂപ അജ്ഞാത യെസ് ബാങ്ക് അക്കൗണ്ടിലേക്ക് അവർ അയച്ചത്.
പണം നഷ്ടപ്പെട്ട ഉടൻ അവർ ബെംഗളൂരു വെസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം ഇക്കണോമിക് ഒഫൻസസ് നർകോട്ടിക് (സി.ഇ.എൻ) പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് ഉടൻ തന്നെ നാഷനൽ സൈബർ ഹെൽപ്‌ലൈനുമായി ബന്ധപ്പെടുകയും ‘ഗോൾഡൻ അവർ’ എന്ന നിർണായക സമയത്തിനുള്ളിൽ തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. തട്ടിപ്പുകാരൻ പണം പിൻവലിക്കുന്നതിന് മുമ്പുള്ള നിർണായക സമയത്തെയാണ് ‘ഗോൾഡൻ അവർ’ എന്ന് പറയുന്നത്. സെപ്റ്റംബർ മൂന്നിലെ കോടതി ഉത്തരവിനെ തുടർന്ന് മരവിപ്പിച്ച പണം തിരികെ നൽകാൻ യെസ് ബാങ്കിന് നിർദേശവും നൽകി





























