പത്തനംതിട്ട : ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതിയായ ഷാഫിയുടെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ കണ്ടെടുത്ത് പോലീസ്. ഷാഫിയുടെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്ന് രാവിലെ പത്തരയോടെയാണ് മുഹമ്മദ് ഷാഫിയുടെ കൊച്ചി ഗാന്ധി നഗറിലുള്ള വീട്ടിൽ പോലീസെത്തിയത്. പരിശോധനക്കിടെയാണ് സാമ്പത്തിക ഇടപാട് രേഖകൾ കണ്ടെത്തിയത്.
സ്വർണം പണയം വെച്ചതിന്‍റെയും മറ്റ് സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ പോലീസിന് വീട്ടിൽ നിന്ന് കണ്ടെടുക്കാനായിട്ടുണ്ട്. ഷാഫിയുടെ ഭാര്യയിൽ നിന്നും പോലീസ് വിവരങ്ങൾ തേടിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇവർക്കറിയാവുന്ന കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. നാൽപ്പതിനായിരം രൂപ നൽകിയെന്ന് ഷാഫി തന്നെ സമ്മതിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ നാലാം തീയതിയാണ് പത്മയുടെ സ്വർണം പണയം വെച്ചത്.