തിരുവനന്തപുരം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹൻദാസ് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അദ്ദേഹം അന്വേഷണവുമായി സഹകരിച്ചില്ലെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ടി.ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു. പൊതുസമാധാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചു. കലാപാഹ്വാനം നടത്തിയത് ഗുരുതര കുറ്റം. ജാമ്യം അനുവദിച്ചാൽ പ്രതി ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കും. കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുണ്ട്. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടത് അനിവാര്യമാണെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. പ്രതി, കുറ്റം സമ്മതിച്ചുവെന്നും പൊലീസിന്റെ റിമാൻൻ്റ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ഡൽഹി ജന്തർമന്ദറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരേ വിദ്വേഷ പരാമർശം നടത്തിയ കേസിലാണ് സംഘ്പരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിനെ സൈബർ പോലീസ് അറസ്റ്റുചെയ്തത്. അദ്ദേഹത്തെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് ഹാജരാക്കിയത്. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്.അതേസമയം കോടതി പരിസരത്ത് എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധം നടത്തി. കരിങ്കൊടിയും പ്ലക്കാഡുകളുമായെത്തിയ സമരക്കാർ പ്രതിക്കെതിരേ മുദ്രാവാക്യം വിളിച്ചു. കൊച്ചിയിൽനിന്ന് പിടികൂടിയ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കുശേഷമാണ് കോടതിയിലെത്തിച്ചത്.






























