തിരുവനന്തപുരം: കോവളത്ത് ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധൻ രാജേന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അയൽവാസിയായ രാജീവാണ് കൊലപാതകം നടത്തിയത്. രാജേന്ദ്രനും രാജീവിന്റെ അമ്മയും തമ്മിൽ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡിസിപി നകുൽ ദേശ്മുഖ് അറിയിച്ചു. ഈ മാസം 17-നാണ് കോവളം നെടുമംപറമ്പിൽ പാചക തൊഴിലാളിയായ രാജേന്ദ്രനെ സഹോദരിയുടെ വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ സംഭവിച്ച ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഫൊറൻസിക് ഡോക്ടർമാർ പോലീസിനെ അറിയിച്ചതോടെയാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം നീണ്ടത്.
സംഭവത്തെ തുടർന്ന് കോവളം പോലീസ് അയൽവാസിയായ രാജീവിനെ ചോദ്യം ചെയ്തു. ആദ്യം കുറ്റം സമ്മതിക്കാൻ തയ്യാറാകാതിരുന്ന പ്രതി തെളിവുകൾ നിരത്തിയപ്പോൾ കുറ്റസമ്മതം നടത്തുകയായിരുന്നു. രാജീവിൻ്റെ അമ്മ മദ്യവിൽപ്പന നടത്തിയിരുന്നു. മദ്യം വാങ്ങുന്നതിനായി രാജേന്ദ്രൻ ഇവരുടെ വീട്ടിൽ സ്ഥിരമായി വരുമായിരുന്നു. രാജേന്ദ്രനും അമ്മയും തമ്മിലുള്ള ബന്ധത്തിൽ താൻ അസ്വസ്ഥനായിരുന്നുവെന്ന് രാജീവ് പോലീസിന് മൊഴി നൽകി.






























