എറണാകുളം: കെ ജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ വീട്ടില്‍ പോലീസ് പരിശോധന. എറണാകുളം റൂറല്‍ സൈബര്‍ പോലീസ് ആണ് പരിശോധന നടത്തുന്നത്. എറണാകുളം റൂറല്‍ സൈബര്‍ പോലീസും പറവൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ കണ്ടെടുത്തു. ഗോപാലകൃഷ്ണനെ വിശദമായ ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്. നിലവില്‍ ഗോപാലകൃഷ്ണന്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ ഒരാളെ കൂടി പ്രതി ചേർത്തിട്ടുണ്ട്. കൊണ്ടോട്ടി അബു എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉടമയെയാണ് പ്രതി ചേർത്തത്.
ആസൂത്രണമായ അപവാദ പ്രചാരണമാണ് തനിക്ക് നേരെ ഉണ്ടായതെന്നും ആദ്യം ഇത്തരം അധിക്ഷേപം വന്നത് ഗോപാലകൃഷ്ണന്റെ പേജില്‍ നിന്നാണെന്നും കെ ജെ ഷൈന്‍ ടീച്ചര്‍ വ്യക്തമാക്കിയിരുന്നു. ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് സൈബർ പോലീസ് വീണ്ടും കത്ത് നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നൽകിയ കത്തിൽ മറുപടി ലഭിക്കാത്തതിനാലാണ് വീണ്ടും കത്തു നൽകിയത്. അപവാദ പ്രചാരണങ്ങൾ നടത്തിയ അക്കൗണ്ടുകളെ പറ്റി മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്ന മുറയ്‌ക്ക് പോസ്‌റ്റ് തയ്യാറാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ തുടർ നടപടി സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.






























