തമിഴ്നാട്: ഈ പോലീസ് സ്റ്റേഷനിൽ കയറി ഇടിവാങ്ങിയവർക്ക് അതേ മുറിയിലിരുന്ന് ഇനി കള്ളു കുടിക്കാം. പോലീസ് സ്റ്റേഷൻ കള്ളുഷാപ്പായി മാറിയ കൗതുകകരമായ വാർത്തയാണ് കമ്പംമേട്ടിൽ നിന്നും വരുന്നത്. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ പഴയ കമ്പംമേട് സ്റ്റേഷനിൽ കയറി ഇടിവാങ്ങിയിട്ടുള്ളവർക്ക് കള്ള്കുടിച്ച് പകവീക്കാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രണ്ടരപ്പതിറ്റാണ്ടോളം പോലീസ് സ്‌റ്റേഷനായിരുന്ന കെട്ടിടത്തിലാണിപ്പോള്‍ കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കള്ളുകുടിക്കാനെത്തുന്ന നാട്ടുകാർക്ക് പഴയ ഓർമ്മകൾ തികട്ടി വരുന്നതും സ്വാഭാവികമാണ്.
1980ലാണ് കമ്പംമേട് പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. ടികെ രാമകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്തായിരുന്നു പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യമായത്. കേരള – തമിഴ്നാട് അതിർത്തിയിലെ പോലീസ് സ്റ്റേഷനായതുകൊണ്ടുതന്നെ ഈ സ്റ്റേഷനെ സംബന്ധിച്ച് പ്രത്യേകതകളും ഏറെയായിരുന്നു. സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ നടത്തി തമിഴ്നാട്ടിലേക്ക് കടക്കുന്ന വിരുതൻമാരും അന്നുണ്ടായിരുന്നു. പോലീസ് സ്റ്റേഷൻ രീതികളെക്കുറിച്ച് ഇന്നും പഴമക്കാർക്ക് ഓർമ്മയുണ്ട്. തങ്ങൾ ഒരു പ്രാവശ്യമെങ്കിലും കയറിയിട്ടുള്ള സ്റ്റേഷനിലിരുന്ന് കള്ളുകുടിക്കുന്നതിൻ്റെ ത്രില്ലിലാണ് അവർ.
പുതിയ കള്ളു ഷാപ്പിലെ അതായത് പഴയ പോലീസ് സ്റ്റേഷനിലെ പഴയ ലോക്കപ്പ് മുറിയിലിപ്പോള്‍ രണ്ട് ഡസ്‌ക്കും ഇരിപ്പിടങ്ങളുമാണുള്ളത്. പോലീസ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ട സമയത്ത് ഒരു എസ്‌ഐയും നാല് പോലീസുകാരുമായിരുന്നു സ്റ്റേഷനിലുണ്ടായിരുന്നത്. നാലു പോലീസുകാരും “നിക്കര്‍” പോലീസുകാരായിരുന്നെന്ന് പഴമക്കാർ ഓർക്കുന്നുണ്ട്.