തിരുവനന്തപുരം: സംസ്ഥാനപോലീസിന്റെ ആധുനികീകരണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളും സ്മാർട്ടാകുന്നു. പരാതികൾ സ്വീകരിക്കുന്നതുമുതൽ പരിഹരിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ഡിജിറ്റൽസംവിധാനത്തിന് മുൻതൂക്കം നൽകുന്നതാണ് സ്മാർട്ട് പോലീസ് സ്റ്റേഷനുകളുടെ പ്രത്യേകത. പോലീസ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് സംവിധാനങ്ങൾ ഈ സ്റ്റേഷനുകളിൽ ഉപയോഗിക്കും. പോലീസ് ജില്ലയിൽ ഒന്നുവീതം എന്ന കണക്കിൽ 20 സ്റ്റേഷനുകളെയാണ് സ്മാർട്ടാക്കുന്നത്. സാങ്കേതികവൈദഗ്ധ്യമുള്ള പോലീസുദ്യോഗസ്ഥരെ ഇവിടെ നിയമിക്കും. ഹൈടെക് കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിർമിതബുദ്ധിയിൽ ഉൾപ്പെടെ പരിശീലനം നൽകാനും തീരുമാനമുണ്ട്.
ആൾക്കൂട്ടനിയന്ത്രണം, സുരക്ഷ, മുഖംതിരിച്ചറിയൽ, വീഡിയോ ക്ലിപ്പിങ്ങുകൾ സ്കാൻചെയ്ത് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നടപടി സ്വീകരിക്കൽ തുടങ്ങിയവയിലാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുക. സൈബർ ഡോമിന്റെ നേതൃത്വത്തിലാണ് പരിശീലനം. ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവിയായിരിക്കെയാണ് സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ എന്ന ആശയം മുന്നോട്ടുവെച്ചത്. തൃശ്ശൂർ പോലീസ് സ്റ്റേഷനെ മാതൃകാസ്റ്റേഷനാക്കാനും നിർദേശിച്ചിരുന്നു.