ആലപ്പുഴ : നൂറനാട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ മർദ്ദിച്ച പോലീസുകാരൻ അറസ്റ്റിൽ. അടൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ രതീഷ് ആണ് അറസ്റ്റിലായത്. അമ്മയ്ക്ക് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് ആയിരുന്നു രതീഷ് ഡോക്ടര്‍ വെങ്കിടേഷിനെ മർദ്ദിച്ചത്. നൂറനാട് സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. മറ്റൊരു രോഗിയെ നോക്കിയശേഷം ശുചിമുറിയില്‍ കയറിയ സമയത്താണ് രതീഷ് രോഗിയെയും കൊണ്ട് ക്ലിനിക്കില്‍ എത്തിയതെന്ന് ഡോക്ടര്‍ പറയുന്നു.
‘ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും രതീഷും കൂടെയുണ്ടായിരുന്ന ആളും ബഹളം ആരംഭിച്ചു. തന്നെ ചീത്തവിളിക്കാന്‍ തുടങ്ങി. പിടിച്ച് തള്ളുകയും മര്‍ദ്ദിക്കുകകയും ചെയ്തു. കല്ലെടുത്ത് കാലും നെറ്റിയും അടിച്ച് പൊട്ടിച്ചു’. നെറ്റിയില്‍ എട്ട് സ്റ്റിച്ചുണ്ടെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്ലിനിക്കിലുണ്ടായിരുന്ന രതീഷിന്‍റെ അയല്‍വാസികളാണ് ഇയാള്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തന്നെ അറിയിച്ചതെന്നും വെങ്കിടേഷ് പറഞ്ഞു.