തിരുവനന്തപുരം : കേന്ദ്രത്തെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനം. കേന്ദ്രസർക്കാർ വായ്പാ പരിധി ഉയർത്തി. ഇത് ഫെഡറലിസത്തിന് ചേരാത്തതെന്ന് എന്നായിരുന്നു ഗവർണറുടെ വിമർശനം. എന്നാൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് അസാധാരണ ജനവിധിയെന്ന് ഗവർണർ പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും, അസമത്വം ഇല്ലാതാക്കും. ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സർക്കാർ ഉറച്ചുനിൽക്കും. കോവിഡിനെ നേരിടാൻ 20,000 കോടിയുടെ സഹായം സർക്കാർ ചെയ്തുവെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
വളർച്ചാനിരക്ക് ഉറപ്പാക്കുക വെല്ലുവിളിയായി. അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകും. മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. കർഷകരുടെ വരുമാനം 50% കൂട്ടും. കൃഷിഭവനുകൾ സ്മാർട് കൃഷിഭവനാക്കും, പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടും. താങ്ങുവില ഓരോവർഷവും കൂട്ടും.
സൗജന്യ വാക്‌സീൻ നൽകാൻ ചെലവ് 1000 കോടിയാണ്. കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ, ഹോമിയോ വിഭാഗങ്ങളെ ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിർണായകം. മരണനിരക്ക് പിടിച്ചുനിർത്താനായത് നേട്ടമാണ്. സംസ്ഥാനത്ത് വൈഫൈ വിപുലമാക്കും. പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഒരുക്കും. ഇലക്ട്രോണിക് ഫയൽ ക്ലിയറിങ് സംവിധാനം ഏർപ്പെടുത്തും. സർക്കാർ സേവനങ്ങൾ ഓൺലൈനാക്കും. പദ്ധതി ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യും. ശബരിമല ഇടത്താവളം പദ്ധതി കിഫിബി സഹായത്തോടെ വികസിപ്പിക്കും. 14 നവോത്ഥാന സാംസ്‌കാരിക കേന്ദ്രങ്ങൾ പൂർത്തിയാക്കും. കലാകാരന്മാർക്കായി ഓൺലൈൻ മേളകൾ സംഘടിപ്പിക്കും.