തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പോളിംഗ് അവസാന ഘട്ടത്തിലേക്ക്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പോളിംഗ് ശതമാനം എഴുപത് കടന്നു. വോട്ടെടുപ്പ് നടന്ന അഞ്ച് ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് മിക്ക പോളിംഗ് ബൂത്തുകളിലും ദൃശ്യമായത്.
ഉച്ചയ്‌ക്ക് ഒരു മണിയോടെ തന്നെ പോളിംഗ് ശതമാനം അമ്പത് കടന്നിരുന്നു. സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കനത്ത പോളിംഗാണ് തെക്കന്‍ ജില്ലകളില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. രാവിലെ പോളിംഗ് അല്‍പ്പം മന്ദഗതിയിലായിരുന്നെങ്കിലും ഇടുക്കിയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും കഴിഞ്ഞ പ്രാവശ്യങ്ങളിലെ പോളിംഗ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ തലസ്ഥാനത്തെ കണക്കുകള്‍ മെച്ചപ്പെട്ടിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ക്ക് നടുവിലും പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ വോട്ടര്‍മാര്‍മാരുടെ തിരക്ക് അനുഭവപ്പെട്ടു. മുന്‍ തെരഞ്ഞെടുപ്പുകളെ വെല്ലുന്ന രീതിയിലായിരുന്നു ആദ്യ മണിക്കൂറുകളിലെ പോളിംഗ് ശതമാനം. 107 വയസുളള സ്വാതന്ത്ര്യസമര സേനാനി കെ അയ്യപ്പന്‍പിളളയെ പോലെ പ്രായത്തെയും പരിമിതികളേയും വകവയ്ക്കാതെ എത്തിയ നിരവധി വയോജനങ്ങള്‍ കൊവിഡ് കാലത്ത് മാതൃകയായി. മാസ്‌കും സാനിറ്റൈസറും പോളിംഗ് ബൂത്തുകളില്‍ ഉണ്ടായിരുന്നുവെങ്കിലും സാമൂഹിക അകലം പേരിന് മാത്രമായിരുന്നു.
ആലപ്പുഴയില്‍ ബൂത്തില്‍ വോട്ട് പിടിക്കാന്‍ ശ്രമിച്ചെന്ന പാര്‍ട്ടികളുടെ പരാതിയെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റിനെ പുറത്താക്കി. കാട്ടാക്കട ക്രിസ്‌ത്യന്‍ കോളേജില്‍ കോണ്‍ഗ്രസ് സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തളളുമുണ്ടായി. വോട്ടെടുപ്പിനിടെ രണ്ട് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ ഭരണസ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 24,584 സ്ഥാനാര്‍ത്ഥികളാണ് അഞ്ച് ജില്ലകളിലായി മത്സരിക്കുന്നത്. കൊല്ലം പന്മന പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാര്‍ഡിലും സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.