കണ്ണൂർ : ഒൻപതു വർഷം മുമ്പ് അരിയിൽ ഷുക്കൂർ, ഇപ്പോൾ പാനൂരിലെ പാറാൽ മൻസൂർ. ഷുക്കൂറിന് 23 വയസായിരുന്നെങ്കിൽ മൻസൂറിന് 21 വയസു മാത്രം. ഇരുവരും യൂത്ത് ലീഗ് പ്രവർത്തകർ. ഇരു കൊലപാതകങ്ങളിലേക്കും നയിച്ചതു പ്രാദേശികമായുണ്ടായ പ്രകോപനങ്ങളും സംഘർഷങ്ങളും. ഷുക്കൂറിനെ കൊലപ്പെടുത്തിയത് ആളുമാറിയാണെന്ന ആരോപണമുണ്ടായിരുന്നു. മൻസൂർ കൊല്ലപ്പെട്ടതും മറ്റൊരാൾക്കുനേരെ വന്ന അക്രമിസംഘത്തിനു മുമ്പിൽപെട്ട്. ഇങ്ങനെ സമാനതകളേറെയുണ്ട് ഷുക്കൂറിന്റെയും മൻസൂറിന്റെയും കൊലപാതകങ്ങൾക്ക്. സിപിഎം നേതാവ് പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനത്തിനു നേർക്ക് പട്ടുവത്ത് കല്ലേറുണ്ടായതിനെത്തുടർന്നുള്ള സംഘർഷത്തിലാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.
അക്രമത്തിൽ തകർന്ന വായനശാല സന്ദർശിക്കാനെത്തിയതായിരുന്നു നേതാക്കൾ. ഇതേത്തുടർന്നു പട്ടുവം ഭാഗത്തു വ്യാപകമായ അക്രമം അരങ്ങേറി. മർദനമേറ്റ സഹപ്രവർത്തകൻ അയൂബിനെയും കൊണ്ട് ആശുപത്രിയിലേക്കു പോകുംവഴിയായിയിരുന്നു ഷുക്കൂർ ആക്രമിക്കപ്പെട്ടത്. അക്രമികൾ പിന്തുടർന്നപ്പോൾ കീഴറയിലെ വീട്ടിൽ അഭയം തേടി. വീടു വളഞ്ഞതോടെ ഇറങ്ങിയോടി. വള്ളുവൻകടവ് കൈപ്പാടിലേക്ക് ഓടി രക്ഷപ്പെടാൻ നോക്കിയ ഷൂക്കൂറിനെ വെട്ടുകയായിരുന്നു. നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റ ഷുക്കൂർ ചോര വാർന്നാണു മരിച്ചത്. വാഹനം ആക്രമിച്ചവരുടെ കൂട്ടത്തിൽ ഷുക്കൂറുമായി സാമ്യമുള്ളയാളുണ്ടായിരുന്നുവെന്നതാണു ഷുക്കൂറിനെ കൊലപ്പെടുത്താൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.
ഷുക്കൂറിനും മൻസൂറിനുമിടയിൽ കണ്ണൂരിൽ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ ലീഗിന്റെ തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ മുൻ ട്രഷറർ കെ.വി.എം.കുഞ്ഞിയാണ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം ഏഴാം മൈൽ വാർഡിൽ സിപിഎം–ലീഗ് സംഘർഷം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു കെ.വി.എം.കുഞ്ഞി. സംഘർഷത്തിനിടെ തലയ്ക്ക് അടിയേറ്റു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ പിന്നീട് മരിച്ചു.
എന്റെ കൺമുൻപിൽ വെച്ചാണ് ഒരു സംഘം എന്റെ മക്കൾക്കു നേരെ അക്രമം നടത്തിയത്. അതിനുള്ള കാരണമൊന്നും അവരുണ്ടാക്കിയിരുന്നില്ല. സജീവ രാഷ്ട്രീയക്കാരനായിരുന്നില്ല മൻസൂർ. മുമ്പ് ഐഎൻഎൽ പ്രവർത്തകനായിരുന്ന ഞാൻ പിന്നീട് സിപിഎം അനുഭാവിയായി മാറിയിരുന്നു. പുല്ലൂക്കര മുക്കിൽ പീടികയിൽ പാറാൽ മുസ്തഫ(മൻസൂറിന്റെ പിതാവ്) പറയുന്നു.