കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം. മംഗലാപുരം ജങ്ഷൻ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിന് പുറകെയാണിത്. കിണത്തുക്കടവുമുതൽ പൊള്ളാച്ചി റെയിൽവേസ്റ്റേഷൻവരെയുള്ള ഭാഗം മധുര ഡിവിഷനിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പൊള്ളാച്ചി എം.പി. കെ. ഈശ്വരസാമി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയിട്ടുണ്ട്. ഇതുകൂടി നടന്നാൽ പാലക്കാട് ഡിവിഷൻ വീണ്ടും ചെറുതാകും. യാത്രക്കൂലിയിലും ചരക്കുകടത്തിലും വൻതോതിൽ വരുമാനം കുറയുകയും ചെയ്യും.
കോയമ്പത്തൂർ-പൊള്ളാച്ചി പാതയിൽ കിണത്തുക്കടവ് സ്റ്റേഷൻ വരെ സേലം ഡിവിഷനിലാണ്. കിണത്തുക്കടവ് മുതൽ പൊള്ളാച്ചി സ്‌റ്റേഷൻവരെയുള്ള ഭാഗമാണ് പാലക്കാട് ഡിവിഷനിൽ വരുന്നത്. പൊള്ളാച്ചി സ്റ്റേഷനപ്പുറം മധുര ഡിവിഷന്റെ പരിധിയിലാണ്. കിണത്തുക്കടവ്, പൊള്ളാച്ചിമേഖല മധുരഡിവിഷനിലേക്ക് മാറ്റിയാൽപ്പിന്നെ മധുക്കരമുതൽ മംഗലാപുരം ജങ്‌ഷൻവരെയുള്ള ഭാഗം മാത്രമാകും പാലക്കാട് ഡിവിഷനിൽ വരുക. ഇതോടെ മീനാക്ഷിപുരത്തിനപ്പുറം പൊള്ളാച്ചിവരെയുള്ള ഭാഗവും മധുരയിലേക്ക് മാറ്റണമെന്ന ആവശ്യമുയരും.
തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലേക്കുള്ള കവാടമായതിനാൽ പൊള്ളാച്ചിമേഖല മധുര ഡിവിഷന്റെ ഭാഗമാക്കണമെന്ന് വർഷങ്ങളായി ആവശ്യമുയരുന്നുണ്ട്. റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷനുകളും മറ്റും നിരവധിതവണ നിവേദനം നൽകിയിരുന്നു. മംഗലാപുരം ജങ്‌ഷൻ മാറ്റിയതിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 27-നാണ് പൊള്ളാച്ചി എം.പി. കേന്ദ്ര റെയിൽവേമന്ത്രിക്ക് വീണ്ടും നിവേദനം നൽകിയിരിക്കുന്നത്.































