പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കേസിൽ മകൻ ടിജോ തോമസ് (37), ഒപ്പം താമസിച്ചിരുന്ന കാമുകി കൊല്ലം കാവനാട് സ്വദേശിനി റിൻസി മോൾ (37) എന്നിവരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശമാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ കാരണമായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ടിജോ കഴിഞ്ഞ ആറുമാസമായി പെൺസുഹൃത്തായ റിൻസിക്കൊപ്പമാണ് സ്വന്തം വീട്ടിൽ താമസിച്ചിരുന്നത്.
സംഭവദിവസം രാത്രി ടിജോയും റിൻസിയും തമ്മിൽ വലിയ വഴക്കുണ്ടായി. ഇത് തടയാനും ഇരുവരെയും പിടിച്ചുമാറ്റാനും എത്തിയ പൊന്നമ്മയെ ടിജോ ക്രൂരമായി മർദിക്കുകയായിരുന്നു. നെഞ്ചിൽ ചവിട്ടുകയും തലയണ വെച്ച് ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്തു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പൊന്നമ്മ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരണത്തിന് പിന്നാലെ ടിജോയും ബന്ധുക്കളും ചേർന്ന് പൊന്നമ്മയുടെ മൃതദേഹം കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. രാവിലെ വീട്ടിലെത്തിയ ബന്ധുക്കൾക്ക് കാര്യങ്ങൾ മനസിലായിരുന്നുവെങ്കിലും അവർ ഇത് പോലീസിൽ അറിയിച്ചില്ല.
പഞ്ചായത്ത് അംഗത്തിന്റെ കത്ത് നൽകിയാണ് മൃതദേഹം മോർച്ചറിയിൽ വെച്ചത്. എന്നാൽ ചൊവ്വാഴ്ച കോയിപ്രം പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശം കേസിൽ വഴിത്തിരിവായി. പോലീസ് മോർച്ചറിയിലെത്തി നടത്തിയ ഇൻക്വസ്റ്റ് പരിശോധനയിൽ മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തി. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോലീസ് സർജൻ ഡോ.അശ്വതിയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.






























