തണ്ണിത്തോട് : വികസനം എത്തിനോക്കാത്ത പ്രദേശങ്ങള്‍ ഈ നൂറ്റാണ്ടില്‍ ഇപ്പോഴുമുണ്ട് എന്ന് കേട്ടാല്‍ ഒരു പക്ഷേ ചിലരെങ്കിലും നെറ്റിചുളിച്ചേക്കാം. തേക്കുതോട് പൂച്ചക്കുളം പ്രദേശവാസികള്‍ക്ക് വികസനം എന്നത് ഇന്നും വെറും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിന്‍റെ കുടിയേറ്റ കാലത്തോളം പഴക്കമുണ്ട് പൂച്ചക്കുളം എന്ന പ്രദേശത്തിന്. എന്നാല്‍ സാധാരണക്കാരായ ആളുകള്‍ മാത്രം താമസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടണമെങ്കില്‍ കല്ലുകള്‍ മാത്രം അടുക്കിയ റോഡിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കണം.
പ്രദേശത്തേക്ക് കടന്ന് ചെല്ലുന്ന പൂച്ചക്കുളം മണ്‍പിലാവ് റോഡില്‍ പൂച്ചക്കുളം പാലം മുതല്‍ ജനവാസമേഘലയിലേക്ക് സഞ്ചരിക്കുന്നതിന്‍റെ അവസാനം വരെ മുക്കാല്‍ കിലോമീറ്ററോളം കരിങ്കല്ലുകള്‍ അടുക്കി നിര്‍മ്മിച്ച പാതയാണ്. റോഡിന്റെ കുറച്ച് ഭാഗം മുൻപ് കോൺക്രീറ്റ് ചെയ്തിരുന്നു. തണ്ണിത്തോടിന്‍റെ കുടിയേറ്റ കാലത്ത് ജനങ്ങള്‍ സമീപപ്രദേശങ്ങളില്‍ നിന്നും പൊട്ടിച്ച് മാറ്റിയ പാറക്കഷ്ണങ്ങള്‍ അടുക്കി നിര്‍മ്മിച്ചതാണ് പ്രദേശത്തേക്കുള്ള പാത. കുടിയേറ്റ കാലത്ത് നിര്‍മ്മിച്ച പാതയ്ക്ക് നാല്പതിൽ അധികം വര്‍ഷം പഴക്കമുണ്ട് ഇപ്പോള്‍. എന്നിട്ടും ദുര്‍ഘടവും അപകടം നിറഞ്ഞതുമായ കരിങ്കല്‍ പാതയ്ക്ക് മാത്രം യാതൊരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
എന്നാല്‍ കരിമാന്‍തോട്ടില്‍ നിന്നും പൂച്ചക്കുളം പാലം വരെ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച റോഡാണ്. പൂച്ചക്കുളം പാലം മുതലുള്ള ഭാഗമാണ് കല്ലുകള്‍ നിറഞ്ഞ പാതയായി ഇന്നും തുടരുന്നത്. കുത്തനെ കയറ്റമുള്ള ഇവിടെ എത്തിച്ചേരണമെങ്കില്‍ ജീപ്പുകള്‍ മാത്രമാണ് ജനങ്ങള്‍ക്ക് ഏക ആശ്രയം. പൂച്ചക്കുളം ജനവാസമേഖലയില്‍ അവസാനിക്കുന്ന കല്ലുപാതയില്‍ നിന്നും വനവും പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റും കഴിഞ്ഞാല്‍ മണ്‍പിലാവിലെ ജനവാസമേഖലയില്‍ എത്തിച്ചേരുവാന്‍
സാധിക്കും. പൂച്ചക്കുളം പാലം മുതല്‍ മൂന്നരകിലോമീറ്റര്‍ സഞ്ചരിക്കണം മണ്‍പിലാവില്‍ എത്താന്‍.
കുടിയേറ്റ കാലം മുതല്‍ ചിറ്റാര്‍ ചന്തയിലേക്കും മറ്റും തേക്കുതോട് പ്രദേശവാസികളായ ആളുകള്‍ സഞ്ചരിച്ചിരുന്നതും ഇതുവഴിയാണ്. വനംവകുപ്പ് വാഹനങ്ങളും റോഡ് പ്രയോജനപ്പെടുത്തുന്നുണ്ട്. വീതി കുറവായ റോഡിന് സംരക്ഷണഭിത്തിയില്ലാത്തത് കൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഡ്രൈവര്‍മാരുടെ കണ്ണൊന്ന് തെറ്റിയാല്‍ ചിലപ്പോള്‍ ജീപ്പ് കൊക്കയിലേക്കാവും മറിയുക. കുത്തനെ കയറ്റമുള്ള റോഡിന് വീതികുറവുമാണ്. മാത്രമല്ല പ്രദേശത്തേക്ക് വെളിച്ചക്കുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.
































