പൂവത്തൂർ : ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കാത്തത് വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. പൂവത്തൂരിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ എൽ.പി.സ്കൂളിന്റെ അവസ്ഥയാണിത്. 80 വർഷത്തോളം പഴക്കമുണ്ട് സ്കൂളിന്. 2018-ലെ വെള്ളപ്പൊക്കത്തെ തുടർന്നാണ് സ്കൂൾകെട്ടിടം ഈ അവസ്ഥയിലായത്. അന്ന് ഒരാൾ പൊക്കത്തിൽ ഒരാഴ്ചയോളം സ്കൂൾ വെള്ളക്കെട്ടിലായിരുന്നു. പ്രഥമാധ്യാപകൻ ഉപയോഗിച്ചിരുന്ന ഓഫീസ് മുറിയാണ് അപകടാവസ്ഥയിലുള്ളത്. മേൽക്കൂരയിൽ ഓട് ഉറപ്പിച്ചിരുന്ന കഴുക്കോലും പട്ടികകളും ജീർണാവസ്ഥയിലാണ്. മുറിയുടെ മൂന്ന് ഭിത്തികളുടെയും മൂലയ്ക്ക് വലിയ വിള്ളലുകൾ വീണിട്ടുണ്ട്. ഭിത്തികൾ ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. വെട്ടുകല്ലുകൾ ഉപയോഗിച്ചാണ് ഭിത്തികൾ നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഭിത്തിയിലെ തേപ്പും പൊളിഞ്ഞുവീഴാൻ തുടങ്ങിയിട്ടുണ്ട്. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
കോയിപ്രം പഞ്ചായത്ത് അസി. എൻജിനീയർ നാലുവർഷമായി ഈ കെട്ടിടം സുരക്ഷിതമല്ല എന്നുള്ള റിപ്പോർട്ടാണ് നൽകുന്നത്. സ്കൂൾ അധികൃതരും രക്ഷാകർത്താക്കളും പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. നാല് ക്ലാസ് മുറികളും ഒരു നഴ്സറി ക്ലാസുമാണ് പ്രധാന കെട്ടിടത്തിലുള്ളത്. പ്രഥമാധ്യാപകന്റെ മുറി ഒഴിഞ്ഞതോടുകൂടി അധ്യാപകർക്കിരിക്കാൻ സ്ഥലമില്ലാതായി. കെ.ഫോൺ അടക്കമുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ഈ മുറിയിലാണ്. അതുകൊണ്ട് മുറി പൂർണമായും പൂട്ടിയിടാനും സാധിക്കുന്നില്ല. പ്രധാന കെട്ടിടത്തിന്റെ ഓടുകൾമാറ്റി ഷീറ്റുകൾ ഇട്ടെങ്കിലും സീലിങ് ചെയ്തിട്ടില്ല. ചൂടുമൂലം കുട്ടികൾ ബുദ്ധിമുട്ടിയാണ് ക്ലാസ് മുറികളിൽ ഇരിക്കുന്നത്.






























