കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. എന്നാല്‍ അന്വേഷണ പുരോഗതികള്‍ പുറത്തുവിടുന്നില്ല. പോപ്പുലര്‍ ഫിനാന്‍സില്‍ 2012 മുതല്‍ ജോലി ചെയ്തവര്‍ നിരീക്ഷണത്തിലാണ്. പ്രധാനമായും മാനേജര്‍മാര്‍, അസിസ്റ്റന്റ് മാനേജര്‍മാര്‍, സോണല്‍ മാനേജര്‍മാര്‍, വകയാര്‍ കേന്ദ്ര ഓഫീസില്‍ ജോലി ചെയ്തവര്‍ എന്നിവരൊക്കെയാണ് നിരീക്ഷണത്തില്‍. ഇവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്വത്തുവകകളും ആസ്ഥികളും പരിശോധിക്കും.
നിക്ഷേപമായി ലഭിച്ച കോടികള്‍ പൂര്‍ണ്ണമായും വിദേശത്തേക്ക് കടത്തിയിട്ടില്ലെന്നാണ് സൂചന. പ്രതികളുമായി അടുപ്പമുള്ളവരുടെ പക്കല്‍ പണം ഇപ്പോഴും സുരക്ഷിതമായി ഉണ്ടെന്നും കരുതുന്നു. പ്രതികളെ സഹായിക്കുന്നതിനും നിര്‍ദ്ദേശം നല്‍കുന്നതിനും ഒരു സംഘം തന്നെ പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അഭിഭാഷകരും ചില ചാര്‍ട്ടേഡ് അക്കൌണ്ടന്‍മാരുമാണ് ഇവര്‍ക്ക് നേത്രുത്വം നല്‍കുന്നതെന്നാണ് സൂചന. നിക്ഷേപകരില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കി അവരെ പല ചേരിയിലാക്കുവാനും നീക്കം നടക്കുന്നുണ്ട്. നിയമ നടപടികളില്‍ നിന്നും നിക്ഷേപകരെ പിന്തിരിപ്പിക്കുകയാണ് ഉദ്ദേശം. തോമസ് ദാനിയേല്‍ എന്ന റോയിയെ ബലിയാടാക്കി മറ്റുള്ള പ്രതികള്‍ക്ക് കേസില്‍ നിന്നും രക്ഷപെടാനും വിദേശത്തേക്ക് കടക്കുവാനും നീക്കമുണ്ട്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തോടൊപ്പം തട്ടിപ്പിന് ഇരയായ നിക്ഷേപകരും അന്വേഷണം ആരംഭിച്ചു. ഓരോ ബ്രാഞ്ചിലും ഉണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍, സ്വത്തുവകകള്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇവരുടെ സ്വത്തുവകകളില്‍ ഉണ്ടായ വര്‍ധനവ് തുടങ്ങിയവയാണ് രഹസ്യമായി അന്വേഷിക്കുന്നത്. കേസന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികളെ സഹായിക്കുവാനും അന്വേഷണം കൂടുതല്‍ വേഗത്തിലാക്കുന്നതിനുമാണ് ഈ നടപടികള്‍.
പ്രതികള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന പണം എവിടെയെന്നു കണ്ടെത്തിയാല്‍ തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം തിരികെ ലഭിക്കും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഏറെ പ്രതീക്ഷയിലാണ് നിക്ഷേപകര്‍. 1200 കോടി രൂപ ലഭിച്ചാല്‍ പരാതിയുമായി നീങ്ങിയ എല്ലാ നിക്ഷേപകര്‍ക്കും പണം മടക്കി ലഭിക്കും. ഇതിനുള്ള കൂട്ടായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
































