പത്തനംതിട്ട : കോന്നി – വകയാര്‍ പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും ഇന്ന് വൈകുന്നേരം അഞ്ചരയോടെ കീഴടങ്ങി. പത്തനംതിട്ട എസ് പി ഓഫീസിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. ഇന്നലെ ആസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ റോയി ഡാനിയലിന്റെ രണ്ട് പെണ്മക്കളെയും ഇന്ന് രാത്രി എട്ടരയോടെ പത്തനംതിട്ട എസ്.പി ഓഫീസില്‍ എത്തിച്ചു.
തട്ടിപ്പിൽ വന്‍ ഗൂഢാലോചന നടന്നതായാണ് സൂചന. സമീപകാലത്ത് പണം നിക്ഷേപിച്ചവർക്ക് നൽകിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് നികുതി വകുപ്പ് പരിശോധിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലറിന്റെ വിവിധ സ്ഥാപനങ്ങളുടെ പേരുകളിലുള്ളതായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്ത് പോലീസ് നടത്തുന്ന പരിശോധനയില്‍ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി. റോയിയുടെ പെൺമക്കളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്റെ നിക്ഷേപം വകമാറ്റിയിരുന്നു.
https://www.facebook.com/mediapta/videos/649782255725419/