പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് ഉടമകൾ നൽകിയ പാപ്പർ ഹർജിയിൽ പത്തനംതിട്ട സബ് കോടതിയിൽ വാദം തുടങ്ങി. ഹർജി സിവിൽ കോടതിയുടെ പരിഗണനാ വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി നിക്ഷേപകരിൽ ഒരാൾ തടസ ഹർജിയും നൽകി. വിഷയം ഒക്ടോബർ 15ന് സബ് കോടതി വീണ്ടും പരിഗണിക്കും.
ഇന്ത്യൻ പാർട്ണർഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ആറ് സ്ഥാപനങ്ങളുടെ പേരിലും വായ്പ നേടിയ ഇനത്തിൽ ബാങ്കുകളെ എതിർ കക്ഷികളാക്കിക്കൊണ്ടും സമർപ്പിച്ച ഹർജി സബ് കോടതിക്ക് പരിഗണിക്കാനാകില്ലെന്ന വിഷയത്തിലാണ് വാദം തുടങ്ങിയത്.
തൃപ്പൂണിത്തുറ സ്വദേശി ജോർജ് എന്ന നിക്ഷേപകൻ ഈ വിഷയം ഉന്നയിച്ച് പ്രത്യേക ഹർജിയും സമർപ്പിച്ചു. ഇക്കാര്യം പഠിക്കാൻ പോപ്പുലർ ഫിനാൻസിന്റെ അഭിഭാഷകൻ സാവകാശം തേടി. തുടർന്നാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട നിയമ നടപടികൾക്ക് പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെടുന്ന നിക്ഷേപകരുടെ ഹർജി ഒക്ടോബർ എട്ടിന് ഹൈക്കോടതി പരിഗണിക്കും. 2,000 കോടിയുടെ പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാന സർക്കാരും സിബിഐയ്ക്ക് വിട്ടിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഉടമകളായ അഞ്ചുപേരും റിമാൻഡിലാണ്.