പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്റ്റ് അന്വേഷണ സംഘത്തിലെ നിർണായക ഉദ്യോഗസ്ഥനായ കോന്നി എസ്.എച്ച്.ഒയെ ആലുവായിലേക്ക് സ്ഥലം മാറ്റിയ നടപടി കേസ് അട്ടിമറിക്കുവാൻ രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിൽ നടന്ന ഉന്നതതല ഗൂഢാലോചനയുടെ ഫലമാണെന്ന് ഡിസിസി പോപ്പുലർ ഹെൽപ്പ് ലൈൻ കോഓർഡിനേറ്റർമാരായ സാമുവൽ കിഴക്കുപുറം, എബഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ കുറ്റപ്പെടുത്തി.
പോപ്പുലർ ഉടമകളുടെ സംസ്ഥാനത്തും പുറത്തുമുള്ള സ്വത്തു വിവരങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുകയും പ്രതികളിൽ ഒരാളെ നിലമ്പൂരിൽ നിന്നും അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത ഉദ്യോഗസ്ഥന്റെ സ്ഥലമാറ്റം ദുരൂഹമാണെന്നും ഇത് അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും അഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി, സംസ്ഥാന ഡി.ജി.പി എന്നിവർക്ക് അയച്ച നിവേദനത്തിൽ കോഓർഡിനേറ്റർമാർ ആവശ്യപ്പെട്ടു.
തട്ടിപ്പിന് ഇരയായവരുടെ പണം തിരികെ ലഭ്യമാക്കുവാൻ ഇതു സംബന്ധിച്ച കേന്ദ്ര, സംസ്ഥാന നിക്ഷേപക സംരക്ഷണ നിയമം ബാധകമാക്കുവാനും പ്രത്യേക കോടതി സ്ഥാപിക്കുവാനുമുള്ള നീക്കം ത്വരിതപ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചു. കേസ് അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നതിനും ഇപ്പോൾ വിദേശത്തുള്ള മറ്റ് പ്രതികളെക്കൂടി അറസ്റ്റ് ചെയ്യുന്നതിനും കേസ് അന്വേഷണം കാലതാമസം കൂടാതെ സി.ബി.ഐ ഏറ്റെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കേണ്ടതും അങ്ങനെ അവകാശപ്പെട്ടതുമായ പോപ്പുലർ ആക്ഷൻ കൗൺസിൽ ഒരു പ്രത്യേക രാഷ്ടയ പാർട്ടിയുടെ ലേബലിൽ യോഗം ചേർന്ന നടപടി അപലപനീയവും ദുരുദ്ദേശപരവും നിക്ഷേപകരുടെ താൽപര്യങ്ങൾക്ക് എതിരുമാണെന്ന് സാമുവൽ കിഴക്കുപുറം, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ പറഞ്ഞു. പോപ്പുലർ നിക്ഷേപകരുടെ നിക്ഷേപതുക തിരികെ ലഭ്യമാക്കുവാനുള്ള സാദ്ധ്യമായ നടപടികളിൽ വീഴ്ചയും കാലതാമസവും ഉണ്ടായാൽ തട്ടിപ്പിന് ഇരകളായവരെ സംഘടിപ്പിപ്പ് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.