പത്തനംതിട്ട : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് പൊട്ടിയിട്ടും ജനങ്ങള്‍ പഠിച്ചില്ല. ഇപ്പോഴും കൂടുതല്‍ പലിശ മോഹിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് മിക്കവരും. പത്തനംതിട്ട ജില്ല നല്ല വളക്കൂറുള്ള മണ്ണാണെന്നു തിരിച്ചറിഞ്ഞവര്‍ ജില്ലയിലെ മുക്കിനും മൂലയിലും ബ്രാഞ്ചുകള്‍ തുറക്കുവാന്‍ മത്സരിക്കുകയാണ്. കൊച്ചു ഗ്രാമങ്ങളില്‍പോലും ഇന്ന് രണ്ടും മൂന്നും ഫൈനാന്‍സ് സ്ഥാപനങ്ങള്‍ കാണാം.
സ്ഥലവാസിയായ ഒരാളായിരിക്കും ഇതിന്റെ മാനേജര്‍. കൂടാതെ ജോലിക്കായി വരുന്നവരും പ്രദേശവാസികള്‍ തന്നെയായിരിക്കും. കുറഞ്ഞത് മൂന്നു ജീവനക്കാര്‍ എങ്കിലും ഒരു ബ്രാഞ്ചില്‍ ഉണ്ടാകും. ബ്രാഞ്ചിലെ ജീവനക്കാര്‍ക്ക് സ്ഥലവാസികളുമായി നല്ല പരിചയവും ബന്ധവും ഉണ്ടാകും. ഇത് മുതലാക്കുകയാണ് ബ്ലെയിഡ് മുതലാളിമാര്‍ ആദ്യം ചെയ്യുന്നത്. നാട്ടുകാരുടെ ലക്ഷങ്ങളും കോടികളും കയ്യില്‍ വന്നുകഴിയുമ്പോള്‍ സ്ഥാപനം തര്‍ക്കുക എന്നതാണ് പലരുടെയും പരിപാടി. ഇതിനുവേണ്ടി തൊഴില്‍ സമരം വരെ പ്ലാന്‍ ചെയ്യുന്നവരുണ്ട്.
സ്വര്‍ണ്ണ പണയം എന്ന നിലയില്‍ തുടങ്ങുന്നവര്‍ പിന്നീട് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയാണ് പതിവ്. സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കുവാന്‍ മിക്ക സ്ഥാപനങ്ങള്‍ക്കും അനുമതിയില്ല. വളഞ്ഞവഴിയിലൂടെയാണ് ഇവര്‍ നിക്ഷേപം സ്വീകരിക്കുന്നത്. യഥാര്‍ഥ സ്ഥിരനിക്ഷേപം കാലാവധി തികഞ്ഞില്ലെങ്കില്‍ പോലും ഏതു സമയത്തും പിന്‍വലിക്കാം. പലിശയില്‍ ചെറിയ നഷ്ടം മാത്രമേ നിക്ഷേപകന് ഉണ്ടാകൂ. എന്നാല്‍ ബഹുഭൂരിപക്ഷം സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലും നിക്ഷേപിക്കുന്ന പണം കാലാവധി തികയുമ്പോള്‍ മാത്രം തിരികെ ലഭിക്കുന്ന കടപ്പത്രങ്ങളാണ്. കാലാവധി തികയുന്നതിനു മുമ്പ് പണം തിരികെ ലഭിക്കില്ല. തങ്ങള്‍ നിക്ഷേപിച്ച പണം കടപ്പത്രത്തിലാണെന്ന് നിക്ഷേപകര്‍ക്ക് ആര്‍ക്കുംതന്നെ അറിയില്ല. ഇതിനിടയില്‍ സ്ഥാപനം തകര്‍ന്നാല്‍ നിക്ഷേപകന്‍ കേസുമായി കോടതി കയറുക മാത്രമാണ് പോംവഴി. റിസര്‍വ് ബാങ്കിന്റെ ഗ്യാരന്റി ഇവര്‍ ഇതിനു പറയുമെങ്കിലും ഉടമ കടപൂട്ടി മുങ്ങിയാല്‍ നിക്ഷേപകന്‍ കോടതി കയറുക മാത്രമേ വഴിയുള്ളൂ. അതായത് കയ്യിലുള്ള കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയാകും.
കേവലം സ്വര്‍ണ്ണ പണയത്തിന്റെ ലാഭത്തിലൂടെ മാത്രം സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ റിയല്‍ എസ്റ്റേറ്റ്, സിനിമ, ഫ്ലാറ്റ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് ഇവര്‍ പണം മുടക്കുന്നത്. ഇത് മിക്കവര്‍ക്കും പരാജയമാണ് ഉണ്ടായിട്ടുള്ളത്. നിക്ഷേപമായി ലഭിച്ച കോടികള്‍ ശരിയായി വിനിയോഗിച്ച് ലാഭമുണ്ടാക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ് പോപ്പുലര്‍ ഫിനാന്‍സിനും പറ്റിയത്. എന്നാല്‍ നിക്ഷേപത്തിന് എല്ലാമാസവും 12ശതമാനം വെച്ച് പലിശ നല്‍കിയിരുന്നു. പലിശ കൊടുക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ മറ്റുള്ളവരുടെ നിക്ഷേപത്തില്‍ നിന്നും പണമെടുത്ത് പലിശ നല്‍കി. കുറേനാളുകളായി വിത്തെടുത്തു കുത്തി ഉണ്ണുകയായിരുന്നു. കൂടെ മൂത്ത മകളുടെ ധൂര്‍ത്തും ആഡംബര ജീവിതവും. എല്ലാം പാവംപിടിച്ച നിക്ഷേപകരുടെ പണമാണെന്ന് ആരും അറിഞ്ഞില്ല. മാധ്യമങ്ങള്‍ക്ക് പരസ്യത്തിനു നല്‍കിയ കോടികളും രാഷ്ട്രീയക്കാര്‍ക്ക് പെട്ടി നിറച്ചു കൊടുത്തതും നിക്ഷേപകന്റെ പണമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ അതിന്റെ പ്രത്യുപകാരവും ചെയ്തു. പോപ്പുലര്‍ ഫിനാന്‍സ് തകര്‍ന്നതും നിരവധിപേര്‍ ഹൃദയം തകര്‍ന്ന് മരിച്ചതും ഒന്നും അവര്‍ അറിഞ്ഞില്ല.
ഏതു തട്ടിപ്പിനും ആദ്യം തലവെച്ചുകൊടുക്കുന്നത് മലയാളിയാണ്. കേരളത്തിലെ ഒട്ടുമുക്കാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വന്‍ തകര്‍ച്ചയിലാണ്. എന്നാല്‍ ഇതൊന്നും ആരും പുറത്ത് കാണിക്കാറില്ല. ഏതു സമയത്തും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് ചില സ്ഥാപനങ്ങള്‍. കൊള്ള പലിശക്കെടുത്ത മാര്‍വാഡിയുടെ പണം കൊണ്ടാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത് തന്നെ. ഈ ഓക്സിജന്‍ ട്യുബ് ഏതു സമയത്തും മാര്‍വാഡി വലിച്ചൂരും. തുടര്‍ന്ന് പണം നിക്ഷേപിച്ചവരുടെ രോദനം വീണ്ടും നമ്മുടെ കാതുകളില്‍ മുഴങ്ങും. സമരവും കേസും ഒക്കെയായി നിക്ഷേപകര്‍ പട്ടിണി കിടന്ന് ജീവിതം തള്ളിനീക്കുമ്പോള്‍ പട്ടുമെത്തയില്‍ സ്വകാര്യ ബാങ്ക് മുതലാളി ആര്‍ഭാടജീവിതം നയിക്കുന്നുണ്ടാകും. ചാനലിലൂടെയും പത്രത്തിലൂടെയും എല്ലാവിവരവും അറിയുകയും ചെയ്യും.
കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക മേഖല തകര്‍ന്നിരിക്കുകയാണ്. എന്നാല്‍ ജനങ്ങളുടെ കയ്യില്‍ ഇപ്പോഴും ചില്ലറ സമ്പാദ്യങ്ങള്‍ ഉണ്ട്. ഇതെല്ലാം പരമാവധി പെട്ടിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ബ്രാഞ്ചുകള്‍ ഇപ്പോള്‍ ഗ്രാമങ്ങളിലേക്ക് എത്തിയിരിക്കുന്നത്. മിക്ക ധനകാര്യ സ്ഥാപനങ്ങളും ലിമിറ്റഡ് കമ്പിനികളാണ്. ഓഫീസുകളും ബ്രാഞ്ചുകളും ഫര്‍ണീഷ് ചെയ്തിരിക്കുന്നത് അതീവ മോടിയോടെയാണ്. ലിമിറ്റഡ് കമ്പിനിയില്‍ ജനങ്ങള്‍ക്ക് ഒരു വിശ്വാസവും നിലനില്‍ക്കുന്നു. ഇതുകൊണ്ടൊക്കെ തന്നെ സാധാരണ ജനം ഇവരുടെ പ്രലോഭനങ്ങളില്‍ വീഴും. സ്ഥാപനം പൊട്ടിയാല്‍ നിക്ഷേപം വാങ്ങിയ ജീവനക്കാര്‍ കൈമലര്‍ത്തും. തങ്ങളുടെ പണവും നഷ്ടപ്പെട്ടെന്നു പറയും. ഇതുതന്നെയാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലും കണ്ടത്. ജീവനക്കാര്‍ കൈമലര്‍ത്തിയപ്പോള്‍ പലരും തളര്‍ന്നു വീണു. പിന്നെയവര്‍ എഴുന്നേറ്റിട്ടില്ല.
ആയിരക്കണക്കിന് നിക്ഷേപകര്‍ ഇപ്പോഴും പെരുവഴിയിലാണ്. ഇവര്‍ക്ക് എന്തുചെയ്യണമെന്ന് ഇപ്പോഴും അറിയില്ല. അസോസിയേഷന്‍ ഉണ്ടാക്കി പലരും പണപ്പിരിവ് നടത്തുന്നത് മാത്രമാണ് മിച്ചം. സംഘടനാ നേത്രുത്വം അറിയാതെപോലും ചിലര്‍ പണപ്പിരിവ് നടത്തുന്നു. ഒരുകൂട്ടം നിക്ഷേപകര്‍ നിയമപരമായി നീങ്ങിയിട്ടുണ്ട്. വിവിധ കോടതികളിലായി നിരവധികേസുകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന.
ആട്, തേക്ക്, മാഞ്ചിയം, സതേണ്‍ ഫിനാന്‍സ്, ലാബെല്ലാ ഫിനാന്‍സ്, ഇന്റഗ്രേറ്റഡ് ഫൈനാന്‍സ്, ലിസ്, ടോട്ടല്‍ ഫോര്‍ യു, ഹിമാലയ, സമരിയാസ്, കുന്നത്തുകളത്തില്‍ ചിട്ടി ഫണ്ട്, അമ്പലപ്പുഴ ബി ആന്റ് ബി, കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, സോളാര്‍, എവറസ്റ്റ്, കമറുദീന്റെ ഫാഷന്‍ ഗോള്‍ഡ്, ആപ്പിള്‍ ട്രീ, ഫ്ലാറ്റ് തട്ടിപ്പുകള്‍, ഓണ്‍ ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്, ഓണ്‍ ലൈന്‍ ലോട്ടറി, ഓണ്‍ ലൈന്‍ ഇന്‍സ്റ്റന്റ് ലോണ്‍, തുടങ്ങി കേരളക്കരയില്‍ അരങ്ങേറിയ തട്ടിപ്പുകള്‍ നിരവധിയാണ്. എന്നിട്ടും മലയാളി പഠിച്ചില്ല ….കണ്ണഞ്ചിക്കുന്ന പരസ്യങ്ങള്‍, ആഡംബര ഓഫീസുകള്‍, വാഗ്ദാനങ്ങള്‍, സമ്മാനങ്ങള്‍ ഇതൊക്കെ കാണുമ്പോള്‍ മലയാളിയുടെ കണ്ണു മഞ്ഞളിക്കും. പിന്നീട് ആ കണ്ണിലൂടെ തന്നെ കണ്ണുനീരും ഒഴുകും.
ജനങ്ങള്‍ക്കും പ്രതികരിക്കാം, വാര്‍ത്തകള്‍ നല്‍കാം ..
Whatsapp – 751045 3033, Mail – [email protected]
ചീഫ് എഡിറ്റര്‍ – പ്രകാശ് ഇഞ്ചത്താനം 94473 66263