കൊല്ലം : മകളുടെ ഫോണിൽ അശ്ലീല സന്ദേശമയച്ച ആൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുന്ന മാതാവ് ഒടുവിൽ റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കൊരുങ്ങി. പോലീസെത്തി പിടിച്ചുമാറ്റി നടപടിയെടുക്കാമെന്ന് ഉറപ്പു നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊല്ലം പോലീസ് കമ്മീഷണർ ഓഫീസിനടുത്തായിരുന്നു സംഭവം. കുഴഞ്ഞുവീണ മാതാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷണത്തിനുശേഷം വീട്ടിലേക്ക് വിട്ടു.
കഴിഞ്ഞ ഫെബ്രുവരിയിൽ ബിരുദ വിദ്യാർഥിയായ മകളും ഹൈസ്കൂൾ വിദ്യാർഥിയായ അനുജത്തിയും മൊബൈലിൽ പഠിക്കുമ്പോഴായിരുന്നു ഇൻസ്റ്റാഗ്രാമിൽ അശ്ലീല മെസേജ് വന്നത്. ആ അക്കൗണ്ട് ബ്ലോക്ക് ചെയ്തപ്പോൾ ആതിര, ദേവിക തുടങ്ങിയ വിവിധ അക്കൗണ്ടുകളിൽനിന്ന് തുടർച്ചായി മെസേജുകൾ വന്നുകൊണ്ടിരുന്നു. ഫെബ്രുവരി 27-ന് ഇവ സ്ക്രീൻ ഷോട്ടുകൾ സഹിതം സൈബർ സെല്ലിനടക്കം പരാതിയായി നൽകി. വനിതാ കമ്മിഷൻ, മുഖ്യമന്ത്രി, ഡി.ജി.പി. തുടങ്ങിയവർക്കും പരാതി മെയിൽ ചെയ്തിരുന്നു. എല്ലായിടത്തുനിന്നും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുപറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് മാതാവ് പറഞ്ഞു.
ജൂൺ ആറിന് വീണ്ടും മെയിൽ ചെയ്തതിനെ തുടർന്ന് ജൂൺ 12-നാണ് എഫ്.ഐ.ആർ. ഇടുന്നത്. 17-ന് മൊഴിയും എടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാനുള്ള നടപടിയുണ്ടാകുന്നില്ലെന്നാണ് ഇവർ പറയുന്നത്. വെള്ളിയാഴ്ച കമ്മീഷണറെ കാണാൻ ചെന്നപ്പോൾ തിങ്കളാഴ്ച വരാനാണ് എന്നോട് പറഞ്ഞത്. മകളുടെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്. അവള്‍ക്കീ സംഭവം അറിയാം. മകൾ നിരപരാധിയാണെന്നു തെളിയിക്കേണ്ടത് എന്റെ ആവശ്യമാണ്. അതിന്റെ മാനസിക സമ്മർദത്തിലാണ് ഞാൻ. പത്തുവർഷം മുമ്പ് ഭർത്താവ് മരിച്ചതാണ്. പിന്നെ സഹോദരങ്ങളുടെയും ബാപ്പയുടെയുമൊക്കെ സഹായവും തുന്നൽപ്പണിയുമെടുത്താണ് ഇവരെ വളർത്തുന്നത്.
ഞാനാണെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ ചികിത്സയിലുമാണ്. ഇവരെയുംകൊണ്ട് സ്റ്റേഷൻ കയറിയിറങ്ങി ആകെ മടുത്തു. ഞാൻ മരിച്ചാലെങ്കിലും ഇവർക്ക് നീതി കിട്ടട്ടെ എന്നോലോചിച്ചാണ് ട്രാക്കിൽ കയറിനിന്നത്. അവിടെനിന്നു പിടിച്ചുകൊണ്ടുവന്ന പോലീസ് കമ്മീഷണറെ കാണാൻ അനുവദിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച് വീണ്ടും ശക്തികുളങ്ങര സ്റ്റേഷനിൽ ചെന്നിരുന്നു. നടപടിയെടുക്കുമെന്നാണ് അവർ പറയുന്നത് മാതാവ് പറഞ്ഞു.
പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് ശക്തികുളങ്ങര പോലീസ് പറഞ്ഞു. മൊബൈൽ ഫോൺ വഴി കണ്ടുപിടിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ ഫോൺ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അന്വേഷണം ഊർജിതപ്പെടുത്തുമെന്നും അവർ പറഞ്ഞു.