പത്തനംതിട്ട: പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന 16 വയസ്സുള്ള പെൺകുട്ടിയെ ഒന്നര വർഷമായി ലൈംഗികമായി പീഡിപ്പിച്ചുവന്ന യുവാവ് അറസ്റ്റിൽ. റാന്നി തോട്ടമൺ ആര്യപത്രയിൽ അനിൽകുമാറിന്റെ മകൻ അനന്തു അനിൽകുമാർ( 26) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ പിതാവ് കുറെ കാലം മുമ്പ് ഉപേക്ഷിച്ചുപോയതാണ്. വാടകവീട്ടിൽ കഴിഞ്ഞുവരവേ ഒപ്പം കൂടിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. അമ്മക്കൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയെ കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി ദേഹോപദ്രവം ഏൽപിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്.
നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും പോലീസിനോട് വെളിപ്പെടുത്തിയ കുട്ടിയുടെ മൊഴിപ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ , സബ് ഇൻസ്പെക്ടർ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.