സീതത്തോട്: ആങ്ങമൂഴി കോട്ടമൺ പാറയിൽ കടുവാത്തറയിൽ ചന്ദ്രകുമാറിന്റെ വീടിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചകയറി കൈത്തോക്കെടുത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച രണ്ടുപേരെ മൂഴിയാർ പോലീസ് പിടികൂടി. ഞായർ വൈകീട്ട് 7 മണിക്കാണ് നാടിനെ അമ്പരിപ്പിച്ച സംഭവം നടന്നത്. ഇടുക്കി തൊടുപുഴ ഈസ്റ്റ് കാഞ്ഞിരമറ്റം പുത്തൻപുരക്കൽ ജോസഫിന്റെ മകൻ ജെയ്‌സൺ ജോസഫ് (49), കാഞ്ഞിരമറ്റം കരോട്ട് ചെമ്പമംഗലത്ത് നാരായണപിള്ള മകൻ ഗിരീഷ് കുമാർ (40) എന്നിവരെയാണ് മൂഴിയാർ പോലീസ് ഇൻസ്‌പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
മതിയായ രേഖകൾ കൈവശമില്ലാത്ത റിവോൾവർ ഒന്നാം പ്രതി ജെയ്‌സൺ ജോസഫിന്റെ കയ്യിലാണ് സൂക്ഷിച്ചിരുന്നത്. ഗിരീഷ് കുമാറിനൊപ്പമെത്തി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചന്ദ്രകുമാറുമായി സംസാരിക്കവേയാണ് പ്രശ്നമുണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നു. തുടർന്ന് ചന്ദ്രകുമാറിന്റെ മകന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഡോക്ടറെ ഫോണിൽ വിളിച്ചുവരുത്തി. സംസാരം തുടർന്ന് വാക്കേറ്റമായി. പിന്നീട് ഉന്തും തള്ളും അസഭ്യവർഷവും നടത്തിയ പ്രതികൾ ഡോക്ടറെ മർദ്ദിക്കുകയും ഒന്നാം പ്രതി തോക്കെടുക്കുകയുമായിരുന്നു.
വിവരമറിഞ്ഞു ഉടൻ സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും പിടികൂടി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് രാത്രി തന്നെ വൈദ്യപരിശോധന നടത്തിച്ച ശേഷം സ്റ്റേഷനിലെത്തിച്ചു. ജെയ്സന്റെ കയ്യിൽ നിന്നും റിവോൾവർ കസ്റ്റഡിയിൽ എടുത്തു. ചന്ദ്രകുമാറിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതികളെ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഹനം സംഭവസ്ഥലത്തുനിന്നും രാത്രി തന്നെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. എച്ച്. വോഹ്‌റവച് സ്‌പോർട് വേഫൻ മെലിരിച് സ്ഥാഡ്റ്റ് എന്ന കമ്പനി നിർമിതമാണ് റിവോൾവർ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ കിരൺ, എസ് സി പി ഓമാരായ മോഹനൻ പിള്ള, ബിനുലാൽ, സി പി ഓ വിജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.





























