റാന്നി : ആഗസ്റ്റ് ഒന്നിന് റാന്നിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഇട്ടിയപ്പാറ ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങുകയും പമ്പയാറുമായും ടൗണുമായും അതിര്‍ത്തി പങ്കിടുന്ന വാർഡുകളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. 366 കടകളിലും 181 വീടുകളിലും 123 കിണറുകളിലും വെള്ളം കയറി. ഇതിനോടൊപ്പം തന്നെ പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 23 കടമുറികളിൽ വെള്ളം കയറി. ബസ് സ്റ്റാൻഡിലെ വാട്ടർ എ.ടി.എം, പ്ലാസ്റ്റിക് വേസ്റ്റ് ബിന്നുകൾ, എം.സി.എഫുകള്‍, തുമ്പൂർമുഴി, ബെയിലിംഗ് യൂണിറ്റ് എന്നിവ പൂർണമായും വെള്ളത്തിൽ മുങ്ങി ഉപയോഗ ശൂന്യമായി. അതിരാവിലെ മുതൽ എം.എൽ.എ യുടെ നേതൃത്വത്തിൽ ബസ് സ്റ്റാന്റിൽ ശുചീകരണം ആരംഭിച്ചു. പിന്നെ കണ്ടത് പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രളയ പ്രതിരോധ പ്രവർത്തനങ്ങളാണ്.
ഗ്രാമപഞ്ചായത്ത് ഓഫീസ്, ക്യാമ്പ് ഓഫീസ് ആക്കി മാറ്റി ജനപ്രതിനിധികളും ജീവനക്കാരും ഹരിത കർമ്മസേന അംഗങ്ങളും ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമായി വെള്ളം കയറിയ പ്രദേശമാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയിൽ റോഡും ബസ് സ്റ്റാന്‍റ്കളും വൃത്തിയാക്കി. ജെ.സി.ബി, ഹിറ്റാച്ചി എന്നിവ ഉപയോഗിച്ച് രണ്ടു ദിവസം കൊണ്ട് ടൗണിലെ മാലിന്യം പൂർണമായി നിർമ്മാർജ്ജനം ചെയ്യുവാൻ പഞ്ചായത്തിന് സാധിച്ചു. ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് ബസ് സ്റ്റാന്‍ഡും റോഡും കഴുകി വൃത്തിയാക്കി ബ്ലീച്ചിംഗ് പൗഡർ വിതറി ശുചീകരിച്ചു. മക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ സംഘം ശുചീകരണ പ്രവർത്തകർക്ക് ആവശ്യമായ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ഫസ്റ്റ് എയ്ഡ് നൽകുന്നതിനുള്ള ക്യാമ്പ് ആരംഭിച്ചു. 5000 ഡോക്സി സൈക്ലിൻ ഗുളികകൾ വിതരണം ചെയ്തു.
ടൗണിലെ ശുചീകരണം പൂർത്തിയായതിന് ശേഷം വാർഡുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാൻ പഞ്ചായത്ത് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എൻ.എസ്.എസ് വോളണ്ടിയേഴ്സ്, ഹരിത കർമ്മ സേന അംഗങ്ങൾ, ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞ് വെള്ളം കയറിയ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടൊപ്പം തന്നെ വെള്ളം കയറിയ കിണറുകളിൽ ക്ലീനിംഗ് പ്രവർത്തനവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കുടിവെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വീടുകളില്‍ വെള്ളം ടാങ്കറിൽ എത്തിച്ചു നൽകി. വെള്ളം കയറിയ വീടുകൾ ശുചീകരിച്ചതിന് ശേഷം പഞ്ചായത്തിലെ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലോറിനേഷനും നടത്തി.
ഈ പ്രവർത്തനങ്ങൾ നടക്കുന്നതിനോടൊപ്പം തന്നെ സർക്കാർ നിർദ്ദേശപ്രകാരം പ്രളയ മൂലം നഷ്ടമുണ്ടായ കടകൾ സന്ദർശിച്ച് നഷ്ടങ്ങളുടെ കണക്കുകള്‍ പ്രത്യേകം ഫോമിൽ എഴുതി വാങ്ങി. വ്യാപാരികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള നടപടിയും ദ്രുതഗതിയിൽ സ്വീകരിച്ചു. സന്നദ്ധ സംഘടനകൾ നൽകിയ പച്ചക്കറി, പലചരക്ക് കിറ്റുകൾ പ്രളയബാധിത പ്രദേശങ്ങളിലെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വീടുകളിൽ വിതരണം ചെയ്തു. സെപ്റ്റിക് ടാങ്ക് തകരാറിലായ വീടുകളിലെ സെപ്റ്റിക് ടാങ്കിൽ ക്ലീനിങ് പ്രവർത്തികളും നടത്തി. ഇതിനിടയിൽ ഐത്തല പമ്പ് ഹൗസിലെ മോട്ടർ കത്തി പോയതിനെ തുടർന്ന് വിവിധ വാർഡുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി.
ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സംഘത്തെ എത്തിച്ച് പ്രളയബാധിതരായ ആളുകൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുവാനും പഞ്ചായത്ത് ക്രമീകരണം ചെയ്തു. ഇതിനിടയിൽ വെള്ളം കയറിയ കടകളിലെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കെ ടൗണിൽ വീണ്ടും മാലിന്യം നിറഞ്ഞു. വീണ്ടും ഹരിതകർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സഹകരണത്തോടെ രണ്ടു ദിവസം കൊണ്ട് പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ സ്‌ഥലങ്ങളിൽ നിന്നുള്ള മുഴുവൻ മാലിന്യവും നീക്കം ചെയ്ത് സീറോ വേസ്റ്റ് പഴവങ്ങാടി എന്ന ലക്ഷ്യം കാണുവാൻ സാധിച്ചു.
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുവാൻ എത്തിയ മന്ത്രിമാരായ എ.പി അനില്‍കുമാർ, പി.സി വിഷ്ണുനാഥ്, പഴകുളം മധു എം.എൽ.എ, കെ.എൻ ബാലഗോപാൽ എം.എൽ.എ, ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ എന്നിവർ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തി. വെള്ളം കയറിയ മൂന്നു റേഷൻ കടകളിൽ നശിച്ചു പോയ ഭക്ഷ്യധാന്യങ്ങൾ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് സംസ്കരിച്ചു. ഇടിയപ്പാറ ബസ് സ്റ്റാന്റിന് നടുവിലൂടെ ഉള്ള ഓടകൾ ഇളക്കി അടിഞ്ഞു കിടന്ന മണ്ണും ചെളിയും പൂർണമായി നീക്കം ചെയ്ത് വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് വേണ്ടുന്ന ക്രമീകരണം ചെയ്തു. ചുരുക്കത്തിൽ യാതൊരുവിധ വിവാദങ്ങളും പരാതികളുമില്ലാതെ എല്ലാവരെയും ചേർത്ത് നിർത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണ്.

































