പത്തനംതിട്ട : തലച്ചിറ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ അമൃത ബിജുവിന്റെ (25) ആത്മഹത്യയിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കില്ലെന്ന് അമ്മയെ വിളിച്ചു പറഞ്ഞ അമൃതയെ പിന്നീട് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുമ്പഴ വടക്ക് തട്ടാമണ്ണിൽ പരേതനായ ടി.സി ബിജുവിന്റെയും സിന്ധുവിന്റെയും മകളാണ് അമൃത. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അമൃത മരിച്ചത്.
റാന്നി പെരുനാട് സ്വദേശിയായ യുവാവുമായി അമൃതയുടെ വിവാഹം നടത്താൻ വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചിരുന്നു. യുവാവും അമൃതയുമായി ഫോണിലൂടെ സംസാരിക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം ഉച്ചയോടെ ജോലി സ്ഥലത്തു നിന്ന് വീട്ടിലെത്തിയ അമൃത മൂന്നരയോടെ റാന്നിയിലെ സഹകരണ ബാങ്ക് ജോലിക്കാരിയായ അമ്മയെ വിളിച്ച് ഈ വിവാഹം നടക്കില്ലെന്നു പറഞ്ഞു. തുടർന്നാണ് യുവതി ജീവനൊടുക്കിയത്.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പിന്നീട് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നലെ രാവിലെ നടന്ന ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം അയച്ചു. അമൃതയുടെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി കസ്റ്റഡിയിൽ എടുത്തു.