ലഖ്നൗ : ബി.ജെ.പി യുമായി ഇടഞ്ഞുനിൽക്കുന്ന വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റർ പങ്കുവെച്ച നേതാവിനെതിരേ പാർട്ടിയുടെ നടപടി. സോണിയ ഗാന്ധിയുടേയും വരുൺ ഗാന്ധിയുടേയും ചിത്രങ്ങളുള്ള പോസ്റ്റർ പങ്കുവെച്ച പ്രയാഗ്രാജിൽ നിന്നുള്ള പ്രാദേശിക നേതാവിനെതിരേയാണ് കോൺഗ്രസ് നടപടി സ്വീകരിച്ചത്. ഇയാളെ 15 ദിവസത്തേക്ക് എല്ലാ പാർട്ടി ചുമതലകളിൽനിന്നും സസ്പെൻഡ് ചെയ്തതായി കോൺഗ്രസ് അറിയിച്ചു.
പ്രയാഗ് രാജ് സിറ്റി കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഇർഷാദ് ഉള്ള പങ്കുവെച്ച പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുസ്വാഗതം… സങ്കടകരമായ ദിനങ്ങൾ കഴിഞ്ഞു, സന്തോഷകരമായ ദിനങ്ങൾ വരുന്നു എന്ന തലക്കെട്ടോടു കൂടിയുള്ള പോസ്റ്ററാണ് ഇർഷാദ് പങ്കുവെച്ചത്. സോണിയ ഗാന്ധിയുടേയും വരുൺ ഗാന്ധിയുടേയും ചിത്രങ്ങൾക്ക് പുറമേ ഇർഷാദ് ഉള്ളയുടേയും അഭയ് അശ്വതിയുടേയും ചിത്രങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.
ലഖിംപുർ സംഭവത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി നിർവാഹക സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെ പുറത്താക്കിയതിന് പിന്നാലെയാണ് ഇർഷാദ് പോസ്റ്റർ പങ്കുവെച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി താൻ ഒരു സമിതിയോഗത്തിൽ പോലും പങ്കെടുത്തിട്ടില്ലെന്നും താൻ അതിൽ ഉണ്ടെന്നുപോലും തോന്നുന്നില്ലെന്നും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വരുൺ ഗാന്ധി പറഞ്ഞിരുന്നു.
ലഖിംപുർ ഖേരി സംഭവത്തിൽ കടുത്ത വിമർശനമുന്നയിച്ച എം.പി വരുൺഗാന്ധി, മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ മേനകാ ഗാന്ധി, മുൻമന്ത്രി ബീരേന്ദ്ര സിങ് എന്നിവരെയാണ് ബി.ജെ.പി ഒഴിവാക്കിയത്. ലഖിംപുർ ഖേരി സംഭവത്തിൽ പാർട്ടിയെ വെട്ടിലാക്കി കടുത്ത വിമർശനവുമായി രംഗത്തുവന്നതാണ് വരുൺ ഗാന്ധിയെ ഒഴിവാക്കാൻ കാരണമായതെന്നാണ് സൂചന.