ആലപ്പുഴ : സ്കൂട്ടറിൽക്കറങ്ങി മാലപൊട്ടിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പത്തിയൂർ കിഴക്കുമുറിയിൽ വെളിത്തറ വടക്ക് വീട്ടിൽ അൻവർഷാ (22), കോട്ടയം കൂട്ടിക്കൽ ഏന്തിയാർ ചാനക്കുടി വീട്ടിൽ ആതിര (24), കരുനാഗപ്പള്ളി തഴവ കടത്തൂർ മുറിയിൽ ഹരികൃഷ്ണഭവനം ജയകൃഷ്ണൻ(19) എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങാല മേനാമ്പള്ളി മെഴുവേലത്ത് സജിതഭവനത്തിൽ ലളിതയുടെ മാലപൊട്ടിച്ച കേസിലാണ് അറസ്റ്റ്.
ഓഗസ്റ്റ് 26 ന് ലളിത വീട്ടിലേക്കു നടന്നുപോകുമ്പോൾ സ്കൂട്ടറിൽ എത്തിയ അൻവർഷായും ആതിരയും ചേർന്നു മാലപൊട്ടിച്ചു കടക്കുകയായിരുന്നു. 25 ന് തിരുവല്ലയിൽനിന്നു മോഷ്ടിച്ച സ്കൂട്ടറിൽ കായംകുളത്തെത്തിയ അൻവർഷായും ആതിരയും അന്നുരാത്രി കായംകുളത്തു തങ്ങി. പിറ്റേന്നാണു മാല പൊട്ടിച്ചത്. മോഷണശേഷം സ്കൂട്ടർ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. തുടർന്ന് മൂന്നാർ, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളത്ത് എത്തിയെന്നറിഞ്ഞ് പോലീസ് അവിടെ ചെന്നാണ് ഇവരെ അറസ്റ്റുചെയ്തത്.
മാല വിൽക്കാൻ ഇവരെ സഹായിച്ചത് ജയകൃഷ്ണനാണ്. ഇയാളുടെ ഫോണാണ് അൻവർഷാ ഉപയോഗിച്ചിരുന്നത്. സെപ്റ്റംബറിൽ ഇവർ ബെംഗളൂരുവിൽ ഒൻപതുപവന്റെ മാല പൊട്ടിച്ചതായി പോലീസിനോടു സമ്മതിച്ചു. സുഹൃത്തുക്കളായ ജയകൃഷ്ണനും അൻവർഷായും പത്തോളം മാലപൊട്ടിക്കൽ കേസിലെ പ്രതികളാണ്. അഞ്ചുമാസം മുൻപ് ഫെയ്സ്ബുക്കിലൂടെയാണ് അൻവർഷായും ആതിരയും സൗഹൃദത്തിലാകുന്നത്. ഇവർ ഒരുമിച്ചാണു താമസിക്കുന്നതെന്നു പോലീസ് പറഞ്ഞു. കായംകുളം എസ്.എച്ച്.ഒ മുഹമ്മദ്ഷാഫിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.