പത്തനംതിട്ട : നവീൻ ബാബു ജീവനൊടുക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. നവീൻ ബാബുവിൻ്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകൾക്ക് ക്ഷതമില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇടത് ശ്വാസകോശത്തിൻ്റെ മുകൾഭാഗം നെഞ്ചിൻ്റെ ഭിത്തിയോട് ചേർന്ന നിലയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്ക് പരിക്കില്ല. തരുണാസ്ഥി, കശേരുക്കൾ എന്നിവയ്ക്കും പരിക്കില്ലെന്നും അന്നനാളം സാധാരണ നിലയിലായിരുന്നവെന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. നവീൻ ബാബുവിൻ്റെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നെന്നും മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലെന്നും വ്യക്തമാക്കുന്നു.
ചുണ്ടിന് നീല നിറമായിരുന്നു, പല്ലുകൾക്കും മോണകൾക്കും കേടില്ല, നാവ് കടിച്ചിരുന്നു, വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു, ശരീരം അഴുകിയതിൻ്റെ ലക്ഷണങ്ങളില്ല, വയറും മൂത്രാശയവും ശൂന്യമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സുഷുമ്നാ നാഡിക്ക് പരിക്കില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൃതദേഹം തണുത്ത അറയിൽ സൂക്ഷിച്ചിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 15 ഉച്ചയ്ക്ക് 12.40 നും 1.50 നും ഇടയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. അന്തരികാവയങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടില്ല. ആന്തരിയാവയവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയില്ല.





























