തിരുവല്ല : മേപ്രാൽ-ചാത്തങ്കരി റോഡിൽ കുഴികൾമൂലം യാത്ര ദുരിതമായി. താഴ്ചയിൽപ്പടി, പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുൻവശം, ഐ.പി.സി. പ്രെയർഹാളിന് സമീപം തുടങ്ങിയ ഇടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടു. കൂരച്ചാൽ കലുങ്കിനടുത്ത് റോഡിന് കുറുകെയുള്ള കുഴി അപകടകരമാണ്. കുഴിക്കരികിൽത്തന്നെ കൈതയടക്കമുള്ളവ കാടായി വളർന്നുനിൽക്കുന്നു. വാഹനങ്ങൾക്ക് അരികുചേർന്ന് പോകാനുമാകില്ല. തിരുവല്ല-കിടങ്ങറ റോഡിൽ മേപ്രാൽ ജംഗ്ഷനില്‍ നിന്ന് ചാത്തങ്കരിയിലേക്ക് വരുന്ന റോഡിന് ഒന്നരക്കിലോമീറ്ററാണ് ദൂരം. ജില്ലാ പഞ്ചായത്തിൽനിന്ന് 22 ലക്ഷം രൂപ ചെലവിട്ട് ആറുവർഷംമുമ്പ് റോഡ് ഉയർത്തി ടാർചെയ്തിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
കൂരച്ചാൽ പാടശേഖരത്തിന്റെ കരയിലൂടെയാണ് റോഡ്. ചാത്തങ്കരി-കാവുംഭാഗം റോഡിൽ ജൽജീവൻ പൈപ്പിടിലിനെ തുടർന്നുള്ള കുഴികളും വെള്ളക്കെട്ടുംമൂലം മഴക്കാലത്ത് മേപ്രാൽ റോഡുവഴിയാണ് വാഹനങ്ങൾ പോയിരുന്നത്. ചെറിയ വാഹനങ്ങൾക്ക് വെള്ളക്കെട്ടിൽപ്പെടാതിരിക്കാൻ മേപ്രാൽ റോഡ് അനുഗ്രഹവുമായി.
കാവുംഭാഗം റോഡ് നവീകരിക്കാൻ ഇപ്പോൾ ടെൻഡർ ആയിട്ടുണ്ട്. കലുങ്കുകളടക്കം പൊളിച്ചുപണിയും. ഈ സാഹചര്യത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിടേണ്ടത് മേപ്രാൽ റോഡുവഴിയാണ്. കുഴികൾ കൂടിയതോടെ മേപ്രാൽ റോഡിലൂടെ മഴക്കാലത്തുള്ള യാത്ര അപകടകരമായി മാറിയിട്ടുണ്ട്. ചക്കുളത്തുകാവ്, മുട്ടാർ, നെടുമ്പ്രം ഭാഗങ്ങളിൽനിന്നുള്ളവർക്ക് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴിയുമാണ് മേപ്രാൽ. പുഞ്ചക്കൃഷിക്കുളള സീസൺ അടുത്തതോടെ കാർഷികോപകരണങ്ങളും മറ്റും തകർന്ന റോഡിലൂടെ എത്തിക്കേണ്ട സ്ഥിതിയുമുണ്ട്.





























