പത്തനംതിട്ട : നന്ദി വീണ്ടും വരിക – പ്രമാടം ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകളാണ്. വീണ്ടും വരാം ..എന്നാല്‍ മൂക്കില്‍ പഞ്ഞി തിരുകി മാത്രമേ ഇതുവഴി വരൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യവും ദുര്‍ഗന്ധവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പ്രമാടം ഗ്രാമ പഞ്ചായത്ത് 19ആം വാർഡിലെ ജനങ്ങള്‍. പരാതി പറഞ്ഞ് മടുത്തതിനാല്‍ ഇനിയും സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുണ്ട് തോടിന് സമീപം പ്രമാടം ഗ്രാമ പഞ്ചായത്തിലെ 19റാം വാർഡിലെ പൊക്കിട്ടിര ജംഗ്ഷൻ ട്രാൻസ്ഫോർമറിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന MCF പൂട്ടിയിട്ട നിലയിലാണ്. ഇതിന്റെ സമീപത്തായിട്ടാണ് രണ്ടു പഞ്ചായത്തുകളിലേയും വഴിയാത്രക്കാർ മാലിന്യം തള്ളുന്നത്. ഇതുമൂലം ഇതുവഴി നടക്കാൻ പറ്റാത്ത സാഹചര്യമാണ്. അസഹ്യമായ ദുര്‍ഗന്ധം സഹിച്ചുകൊണ്ടും വഴിയില്‍ കിടക്കുന്ന മാലിന്യത്തില്‍ ചവിട്ടിയും മാത്രമേ ഇതുവഴി പോകുവാന്‍ കഴിയൂ. ഭക്ഷണാവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളുംവരെ ഇവിടെ തള്ളുന്നുണ്ട്.
മാലിന്യക്കൂമ്പാരം നീക്കുന്നതിന് പഞ്ചായത്ത് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടം തെരുവ് നായകളുടെ താവളമായി മാറിയിരിക്കുകയാണ്. നടന്നുപോയ കൊച്ചു കുട്ടികളെ ഇവിടെ വെച്ച് പട്ടികൾ ആക്രമിച്ചിട്ടുമുണ്ട്. ഇവിടെ വലിച്ചെറിയുന്ന മാലിന്യത്തില്‍ ഒരുപങ്ക് സമീപത്തെ തോട്ടിലേക്കാണ് ചെല്ലുന്നത്. ഇതുമൂലം തോടും മലിനമായിക്കഴിഞ്ഞു. നിരവധിപേര്‍ കുളിക്കാനും വസ്ത്രം അലക്കാനും ഉപയോഗിക്കുന്ന തോടാണ് ഇത്.
സമീപത്തെ 75 ഓളം കടുംബങ്ങൾ സാംക്രമിക രോഗ ഭീഷണിയിലാണ്. പഞ്ചായത്ത് അധികൃതരോടും വാര്‍ഡ് പ്രതിനിധിയോടും നിരവധി പ്രാവശ്യം പരാതി പറഞ്ഞെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടും ഇതിന് സമീപത്താണ് താമസം. രണ്ടുപേര്‍ക്കും അനങ്ങാപ്പാറ നയമാണ്. MCF മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍.